കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങുന്ന പ്രതി ജിതിൻ ഭാസ്ക്കറിന് സ്വീകരണം ഒരുക്കി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി. കേസിൽ അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് കർശന വ്യവസ്ഥകളിലൂടെ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജിതിന് ജാമ്യം അനുവദിച്ചത്. ജൂൺ 16 നാണ് പൊലീസ് ജിതിനെ അറസ്റ്റ് ചെയ്തത്. തിരുവള്ളൂരിൽ വൈകിട്ട് 4:30 നാണ് സ്വീകരണം നടക്കുക. ജിതിൻ ഭാസ്കർ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമാണ്.
കേസ് മുഴുവനായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. എന്നാൽ, ജിതിൻ ഭാസ്കർ തന്നെയാണ് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയതും പ്രചരിപ്പിച്ചതും എന്നാണ് പൊലീസിന്റെ വാദം. ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജറാകണം എന്ന വ്യവസ്ഥയിൽ ആണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജിതിന്റെ ഫോൺ ശാസ്ത്രീയ പരിശോധനക്കായി അയച്ചിരിക്കുകയാണ്.
