അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ടിലെ സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തി. മണ്ടി ഹൗസിൽനിന്ന് ആരംഭിച്ച മാർച്ച് ഫിറോസ്ഷാ റോഡിൽവച്ച് പൊലീസ് തടഞ്ഞതിനെത്തുടർന്ന്, സന്യാസിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിന് പിന്തുണയുമായി പൂർണിയ എംപി പപ്പു യാദവും സ്ഥലത്ത് എത്തിയിരുന്നു.
അയോധ്യയിലെ സംഭാവനക്കൊള്ളയിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ഞൂറോളം സന്ന്യാസിമാരും മതനേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുിയത്. കമ്പ്യൂട്ടർ ബാബ, പ്രകാശാനന്ദ് ഗിരി മഹാരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇതിനിടെ, വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിനുള്ളിൽ സംഘടിതമായ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും യഥാർഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക ക്രമക്കേടുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. നിലവിൽ പുതിയ അന്വേഷണ സംഘം നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ വീണ്ടും സമരരംഗത്തിറങ്ങിയിരിക്കുന്നത്.
