ആഗോള അയ്യപ്പ സംഗമത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യന്റെ സന്ദേശം വായിച്ചതിന് പിന്നിൽ പിണറായി വിജയന്റെ ബിജെപി യുമായുള്ള ഡീൽ ആണെന്ന് തളിപ്പറമ്പ് എംഎൽഎ ടി.കെ ഗോവിന്ദൻ. യോഗിയുടെ സന്ദേശം വായിച്ച നടപടി തെറ്റായിപ്പോയെന്ന് സിപിഎം വിലയിരുത്തൽ ആരെ കബളിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചോദിച്ചു. വി. കുഞ്ഞികൃഷ്ണൻ എംഎൽഎക്കൊപ്പം നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് ടി.കെ ഗോവിന്ദന്റെ പ്രസ്താവന. യോഗിയുടെ സന്ദേശം ആവശ്യപ്പെട്ടത് എംവി ഗോവിന്ദന്റെ അറിവോടെയാണ്. വീണ വിജയന്റെ കേസ് പിഎം ശ്രീ പദ്ധതി, വിസി നിയമനം ലാവലിൻ കേസ് നീട്ടിവെക്കൽ എന്നിവയൊക്കെ ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണ്. വഴിയിലൂടെ നടന്നു പോകുന്ന ആളായ വെള്ളാപ്പള്ളി നടേശനെ അല്ല പിണറായി കാറിൽ കയറ്റിയത്. മുസ്ലീങ്ങൾക്കെതിരെ നിരന്തരം വിദ്വേഷം തുപ്പുന്ന വെള്ളാപ്പള്ളിക്ക് മറുപടി നൽകാതെയാണ് കാറിൽ കയറ്റി ഇരുത്തിയത്. ഇത് പാർട്ടിയുടെ മതേതര സ്വഭാവത്തിൽ സംശയം സൃഷ്ട്ടിച്ചു. തിരഞ്ഞെടുപ്പിലെ വീഴ്ചകൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തലയിൽ ഇടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്, സംസ്ഥാനത്തെ എല്ലാ ഘടകങ്ങളിലും പിണറായി വിജയനും എം.വി ഗോവിന്ദനും വിമർശനം ഉണ്ടായപ്പോഴും അതൊന്നും സിപിഎം അവലോകന റിപ്പോർട്ടിൽ പരാമർശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
