മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തിനെയും ആക്രമിച്ച് രാഹുൽ ഗാന്ധി. മുഖ്യമന്ത്രിക്കും മകൾക്കും എതിരെയുള്ള കേസുകളിൽ കേന്ദ്രം അനുകൂല നിലപാടാണ് കൈക്കൊള്ളുന്നതെന്ന് രാഹുൽഗാന്ധി ആരോപിച്ചു. കണ്ണൂരിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി പിണറായിയെയോ പിണറായി മോദിയെയോ കുറ്റപ്പെടുത്തുന്നത് കേൾക്കാൻ ഇല്ല. മുഖ്യമന്ത്രിയെ ബി.ജെ.പി പിന്തുണയ്ക്കുന്നതിന് രണ്ട് തെളിവുകളാണ് ഉള്ളത്. ശബരിമല വിഷയം പ്രധാനമന്ത്രി ഉയർത്തുന്നില്ല, ശബരിമലയിലെ സ്വർണം സി.പി.എം മോഷ്ടിച്ചു. ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിൽ എത്തിയാൽ ഒന്നും പറയുന്നില്ല എന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഇടതുപക്ഷം കേരളത്തിൽ വിജയിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. സി.പി.എമ്മിനെ നിയന്ത്രിക്കാൻ ബി.ജെ.പിക്ക് സാധിക്കുന്നു. കേരളത്തിൽ കോൺഗ്രസിനെ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് ബി.ജെ.പിക്കറിയാം. ഇരു പാർട്ടികളും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. സി.പി.എമ്മും ബി.ജെ.പിയും കൂട്ടുകച്ചവടമാണെന്നും സി.പി.എം തീവ്ര വലതുപക്ഷമായി മാറിയെന്നും രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി.
തളിപ്പറമ്പിൽ യു.ഡി.എഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി കുഞ്ഞി കൃഷ്ണൻ എന്നിവർ വേദിയിൽ ഇരിക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ സി.പി.എം കടന്നാക്രമണം. സി.പി.എം യഥാർത്ഥ ഇടതുപക്ഷം അല്ലാതായിരിക്കുന്നുവെന്നും ബി.ജെ.പിയും സി.പി.എമ്മും കോർപ്പറേറ്റ് പാർട്ടികൾ ആണെന്നും രാഹുൽ ആരോചിച്ചു.
