കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടതു-വലതു മുന്നണികള്‍ പിന്തുടരുന്ന ഇസ്ലാമോഫോബിക് നിലപാടുകള്‍ തിരുത്തണമെന്ന് ‘കേരള നെറ്റ്വര്‍ക്ക് എഗൈന്‍സ്റ്റ് ഇസ്ലാമോഫോബിയ’ ആവശ്യപ്പെട്ടു. ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, മുസ്ലിം സംഘടനകളെയും അവരുടെ രാഷ്ട്രീയ സംഘാടനത്തെയും സംശയനിഴലില്‍ നിര്‍ത്തുന്ന സമീപനമാണ് ഇരുമുന്നണികളും സ്വീകരിക്കുന്നതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ഉള്‍പ്പെടുന്ന കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു.
ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കാന്‍ ഇസ്ലാമോഫോബിയക്കെതിരായ വ്യക്തമായ രാഷ്ട്രീയ നിലപാട് അനിവാര്യമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. മുസ്ലിംകളുടെ രാഷ്ട്രീയ സംഘാടനത്തെയും സ്വയംസംഘടനാവകാശത്തെയും അംഗീകരിക്കാത്ത ഹിന്ദുത്വവിരുദ്ധത അപൂര്‍ണമാണ്. യുഡിഎഫും എല്‍ഡിഎഫും കേവല അര്‍ഥത്തില്‍ ഹിന്ദുത്വവിരുദ്ധരാകുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും, ബോധപൂര്‍വ്വമായ ഇസ്ലാമോഫോബിയ വിരുദ്ധ നിലപാട് കൂടി അവര്‍ സ്വീകരിക്കേണ്ടതുണ്ടെന്നും കൂട്ടായ്മ വ്യക്തമാക്കി.
പ്രസ്താവനയുടെ പൂര്‍ണരൂപം:
‘കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ യുഡിഎഫും എല്‍ഡിഎഫും പൊതുവെ ഹിന്ദുത്വത്തെ എതിര്‍ക്കുന്ന മുന്നണികളായി അവതരിപ്പിക്കപ്പെടുന്നു. എന്നാല്‍, ഹിന്ദുത്വവിരുദ്ധമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ഈ രണ്ടു മുന്നണികളിലും മുസ്ലിംകളെയും മുസ്ലിം ന്യൂനപക്ഷ സംഘടനകളെയും അവരുടെ രാഷ്ട്രീയ സംഘാടനത്തെയും സംബന്ധിച്ച ഇസ്ലാമോഫോബിക് ധാരണകള്‍ തുടരുന്നതായി തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വ്യക്തമായി കാണുന്നു.
ഹിന്ദുത്വവിരുദ്ധതയും ഇസ്ലാമോഫോബിയ വിരുദ്ധതയും
ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കാന്‍ ഇസ്ലാമോഫോബിയക്കെതിരായ വ്യക്തമായ രാഷ്ട്രീയ നിലപാട് അനിവാര്യമാണ്. മുസ്ലിംകളുടെ രാഷ്ട്രീയ സംഘാടനത്തെയും സ്വയംസംഘടനാവകാശത്തെയും അംഗീകരിക്കാത്ത ഹിന്ദുത്വവിരുദ്ധത അപൂര്‍ണമാണ്. തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഈ അടിസ്ഥാന സമീപനം ഇനിയും വികസിച്ചിട്ടില്ല. കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെ, യു.ഡി.എഫും എല്‍.ഡി.എഫും പൊതുവായും, കേവല അര്‍ഥത്തില്‍ ഹിന്ദുത്വവിരുദ്ധരാകുന്നത് മാത്രം പോരാ; ബോധപൂര്‍വ്വമായ ഇസ്ലാമോഫോബിയ വിരുദ്ധ നിലപാടും അവര്‍ സ്വീകരിക്കേണ്ടതുണ്ട്.
തുറന്ന ഇസ്ലാമോഫോബിയയും പരോക്ഷ ഇസ്ലാമോഫോബിയയും
ഹിന്ദുത്വ രാഷ്ട്രീയ ശക്തികള്‍ യുഡിഎഫും എല്‍ഡിഎഫും മുസ്ലിം സംഘടനകളുടെ ‘പിടിയിലാണ്’ എന്ന പ്രചാരണം നടത്തുന്നു. ഇത് എല്ലാ മുസ്ലിംകളെയും സംശയത്തിനും നിരാകരണത്തിനും വിധേയരാക്കുന്ന ‘തുറന്ന ഇസ്ലാമോഫോബിയ’ നിലപാടാണ്. മുസ്ലിം രാഷ്ട്രീയ സംഘാടനത്തെ തന്നെ അപകടകരമായ ഒന്നായി അവതരിപ്പിക്കുന്ന ഈ സമീപനം മുസ്ലിം സമൂഹത്തെ ദേശത്തിനു പുറത്താക്കുന്ന ഫാസിസ്റ്റ് വംശീയ യുക്തിയാണ്.
അതേസമയം, മതേതര മുന്നണികള്‍, യുഡിഎഫും എല്‍ഡിഎഫും, മറ്റൊരു രീതിയില്‍ ‘പരോക്ഷമായ ഇസ്ലാമോഫോബിയ’ പ്രചരിപ്പിക്കുന്നു. ഇത് ‘നല്ല മുസ്ലിം മോശം മുസ്ലിം’ എന്ന ലോജിക്കിലൂടെ പ്രവര്‍ത്തിക്കുന്നു. ഓരോ കാലഘട്ടത്തിലും വ്യത്യസ്ത മുസ്ലിം സംഘടനകളെ ‘മോശം’ ആയി അടയാളപ്പെടുത്തി അവരെ രാഷ്ട്രീയമായി വേര്‍തിരിക്കുന്ന പ്രവണത തുടരുന്നു. ഒരുകൂട്ടര്‍ക്ക് ജമാഅത്തെ ഇസ്ലാമി, മറ്റൊരു കൂട്ടര്‍ക്ക് എസ്ഡിപിഐ., മുന്‍കാലങ്ങളില്‍ പിഡിപിയും ഐഎന്‍എലും, അതിന് മുമ്പ് മുസ്ലിം ലീഗ്, ഇങ്ങനെ ഓരോ കാലത്തും ഒരു ‘മുസ്ലിം അപരരെ’ നിര്‍മിച്ച് സംസാരിക്കുന്ന രീതിയാണ് കാണുന്നത്. ആവശ്യാനുസരണം ചിലരെ ‘നല്ല മുസ്ലിം’ ആക്കുകയും മറ്റുചിലരെ ‘മോശം മുസ്ലിം’ ആക്കുകയും ചെയ്യുന്ന ഈ സമീപനം മതേതര രാഷ്ട്രീയത്തിന്റെ ഇസ്ലാമോഫോബിക് യുക്തിയായി പ്രവര്‍ത്തിക്കുന്നു.
മുസ്ലിംകളുടെ സ്വയംസംഘാടനത്തെ നിഷേധിക്കുന്നതിലൂടെയോ നിയന്ത്രിക്കുന്നതിലൂടെയോ സംശയത്തിനിടയാക്കുന്നതിലൂടെയോ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ പരോക്ഷമായി ഇസ്ലാമോഫോബിയയുടെ വക്താക്കളാകുന്നു. മുസ്ലിം രാഷ്ട്രീയ ഏജന്‍സിയെ അംഗീകരിക്കാത്ത സമീപനം തന്നെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്ലാമോഫോബിയയുടെ മൂര്‍ത്തരൂപം. മറ്റ് എല്ലാ ഇസ്ലാമോഫോബിക് വാദങ്ങളും സമീപനങ്ങളും ഇതിന്റെ വ്യത്യസ്ത രൂപങ്ങളാണ്.
സാമൂഹ്യപ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് ചര്‍ച്ചകളും
സ്ത്രീവിരുദ്ധത, ജാതിവിരുദ്ധത, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളാണെന്ന ബോധം പരിമിതികളോടെയാണെങ്കിലും മതേതര രാഷ്ട്രീയക്കാര്‍ ദീര്‍ഘകാലത്തെ സാമൂഹ്യപ്രസ്ഥാനങ്ങളിലൂടെ പഠിച്ചെടുത്തതാണ്. ഈ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയകക്ഷികളെ അവരുടെ ഭാഷയും നിലപാടുകളും പുതുക്കാന്‍ നിര്‍ബന്ധിതമാക്കി. അതുപോലെ തന്നെ, മുസ്ലിം സംഘടനകളുമായുള്ള രാഷ്ട്രീയ സഖ്യങ്ങളെ വിശദീകരിക്കുമ്പോള്‍ ഇസ്ലാമോഫോബിക് ഭാഷയും സമീപനങ്ങളും പ്രവര്‍ത്തനങ്ങളും ഒഴിവാക്കേണ്ടതുണ്ട് . മുസ്ലിം ന്യൂനപക്ഷ സംഘടനകളുമായുള്ള സഹകരണം ജനാധിപത്യത്തിന്റെ സാധാരണ ഘടകമാണെന്ന് തുറന്നുപറയേണ്ടതാണ്.ഇത് കേവല ‘ഹിന്ദുത്വവിരുദ്ധത’ കൊണ്ടു മാത്രം സ്വാഭാവികമായി ഉണ്ടാകില്ല. മുസ്ലിം സംഘാടനാവകാശത്തെ അംഗീകരിക്കുന്ന ബോധപൂര്‍വ്വമായ ഇസ്ലാമോഫോബിയ വിരുദ്ധ നിലപാടിലൂടെ മാത്രമേ ഇത് സാധ്യമാകൂ.
തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചര്‍ച്ചകളുടെ പരിമിതി
ഇസ്ലാമോഫോബിയയെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പരാമര്‍ശിക്കേണ്ട വിഷയമെന്നല്ല, നിലവിലുള്ള രാഷ്ട്രീയ ഘടനയെ തന്നെ നിര്‍ണയിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നമായി കാണണം. അതിനാല്‍ തന്നെ, തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ മുസ്ലിം സംഘടനകളെ ആവശ്യാനുസരണം ‘നല്ല മതേതര മുസ്ലിം / മോശം വര്‍ഗീയ മുസ്ലിം’ എന്ന ഫ്രെയിമില്‍ വിലയിരുത്തുന്ന പ്രവണതയെ നിരാകരിക്കേണ്ടതാണ്.
ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയ സമീപനമുള്ളവര്‍ ചെയ്യേണ്ടത്:
1.കേവല ഹിന്ദുത്വവിരുദ്ധ സമീപനം മാത്രം മതിയാവില്ല; ബോധപൂര്‍വമുള്ള ഇസ്ലാമോഫോബിയ വിരുദ്ധ രാഷ്ട്രീയ നിലപാട് അനിവാര്യമാണ്.
2.മുസ്ലിം രാഷ്ട്രീയ ഏജന്‍സിയെയും സ്വയംസംഘടനാവകാശത്തെയും രാഷ്ട്രീയ അവകാശമായി അംഗീകരിക്കണം.
3.’നല്ല മതേതര മുസ്ലിം മോശം വര്‍ഗീയ മുസ്ലിം’ ഫ്രെയിം രാഷ്ട്രീയമായി നിരാകരിക്കണം.
4.മുസ്ലിം സാമൂഹ്യ/ രാഷ്ട്രീയ സംഘടനകളെ സംശയത്തിലാക്കുന്ന രാഷ്ട്രീയ ഭാഷയെയും പ്രയോഗത്തെയും നിരാകരിക്കണം.
ഉപസംഹാരം:
ഇസ്ലാമോഫോബിയ തെരഞ്ഞെടുപ്പില്‍ തുടങ്ങിയും അവസാനിക്കുന്നതുമായ വിഷയമല്ല; അത് ജനാധിപത്യത്തിന്റെ സ്വഭാവത്തെയും അതിന്റെ പ്രാതിനിധിത്യ ഘടനകളെയും തന്നെ നിര്‍ണയിക്കുന്ന ഒരു അടിസ്ഥാന സാമൂഹ്യ-രാഷ്ട്രീയ ശക്തിയാണ്. അതിനാല്‍, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന രാഷ്ട്രീയ വിഭാഗങ്ങള്‍ കേവല ഹിന്ദുത്വവിരുദ്ധ ഭാഷയില്‍ മാത്രം നിലകൊള്ളുന്നത് മതിയാകില്ല. മുസ്ലിം രാഷ്ട്രീയ ഏജന്‍സിയെ രാഷ്ട്രീയ അവകാശമായി അംഗീകരിക്കുന്നതും ഉള്‍ക്കൊള്ളുന്നതുമായ ബോധപൂര്‍വ്വമായ ഇസ്ലാമോഫോബിയ വിരുദ്ധ നിലപാട് സ്വീകരിക്കുമ്പോഴേ പങ്കാളിത്തപരവും ബഹുസ്വരവുമായ ജനാധിപത്യ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ.
സുദേഷ് എം രഘു, കണ്ണന്‍ കാര്‍ത്തികേയന്‍, അജീഷ് രാജ്, ശ്രീ നാരായണ ദര്‍ശനവേദിയിലെ അരുണ്‍ കൊടുങ്ങല്ലൂര്‍, മുനവ്വര്‍ കാവുങ്ങല്‍, റെന്‍സണ്‍ വി എം, മഖ്ബൂല്‍, റഫീഖ് അബ്ദുല്ല, ഷാനു പി എം, അഖില്‍ കുന്നേല്‍, വസീം ആര്‍ എസ്, കെ എം കബീര്‍, മച്ചിഞ്ചേരി അബ്ദുസ്സലാം, ശ്രീരാഗ് പൊയ്ക്കാടന്‍, മുഹമ്മദ് മുസ്തഫ കേ പി, ഹനീന്‍ ഫൈസല്‍, പ്രസന്നന്‍ കെ പി, പ്രശാന്ത് ഈഴവന്‍, ഹാമിദ് ടി പി, നിസാമുദ്ദീന്‍ എം പി, ഇസ്മായില്‍ തറമ്മല്‍, ബാബുരാജ് ഭഗവതി, അംബിക, ഷഫീഖ് ഉളിയില്‍, എം ആര്‍ വിപിന്‍ദാസ്, സലാം കെ മൊയ്തീന്‍, ഉണ്ണിക്കൃഷ്ണന്‍ വി ബി, ഫിറോസ് ഹസ്സന്‍, ദിലീപ് ടി ആര്‍, ഗഫൂര്‍ എ എം, ഗീത ഗഫൂര്‍, റിയാദ് ഷാജഹാന്‍, ഷെരീഫ് പൊന്നാനി, ലാലി പി എം, ആഷിഫ് അസീസ്, അഫ്താബ് ഇല്ലത്ത്, യൂനുസ് എന്‍ എം, റെമീസുദ്ദീന്‍ വി എം, നൗഫല്‍ അണന്‍ഞ്ചന്‍ കണ്ടിയില്‍, റാസിഖ് റഹീം, റെനി ഐലിന്‍, കമല്‍സി, കെ പി ഗഫൂര്‍, അഡ്വ. പി ആര്‍ സുരേഷ്, ഇല്യാസ് മംഗലത്ത്, ദിബിന്‍ കെ ഡി, മനാഫ് എടവനക്കാട്, എ എസ് അജിത്കുമാര്‍, ബേസില്‍ മുക്കത്ത്, ഡോ. അരുണ്‍ അശോകന്‍, എന്‍ കെ അലി, പി കെ സുധീഷ് ബാബു, കെ സുനില്‍കുമാര്‍, രതീഷ് വൈക്കം, ഷെമീര്‍ കെ മുണ്ടോത്ത്, ബിജു ഗോവിന്ദ്, നിക്‌സന്‍ പി ഗോപാല്‍, പ്രഫ. ടി ബി വിജയകുമാര്‍, ബാസില്‍ ഇസ് ലാം, മുഹമ്മദ് അഷ്റഫ് പി, മാധ്യമപ്രവര്‍ത്തകയായ ജിഷ എം, റഷാദ് പി ടി, അന്‍സല്‍ ഫാത്തിമ കാദര്‍, മുഹമ്മദ് മൂഹമൂദ്, മെഹര്‍ബാന്‍ മുഹമ്മദ്, പ്രശോഭ് ഞാവേലി, കെ എസ് എ കരീം, കെ കെ ബാബുരാജ്, ഡോ. സഫീര്‍ എ കെ, ശബരി, ലിബിന്‍ തത്തപ്പിള്ളി, ഡോ. ഓ കെ സന്തോഷ്, ഡോ. ആദര്‍ശ ഏ കെ, ബാന്‍ശ്രീ എ എസ്, പ്രദീപ് കുളങ്ങര, അബ്ദുല്‍ ബാസിത്ത് എം എ, സണ്ണി എം കപിക്കാട്, അഷറഫ് കവ്വായി, മുഷ്താഖ് ഫസല്‍, ബോബി കുഞ്ഞു, കൗണ്ടര്‍ കറന്റ്സ് എഡിറ്റര്‍ ബിനു മാത്യൂ, സിറാജ് യൂസുഫ്, വി എ മുഹമ്മദ് അഷ്‌റഫ്, ഡോ. ഷെരീഫ് പൊവ്വല്‍, മക്തൂബ് മീഡിയ എഡിറ്റര്‍ അസ് ലഹ് കയ്യലകത്ത്, അമീന്‍ വി ചുനൂര്‍, സലാഹുദ്ദീന്‍ എം കെ, കബീര്‍ കട്ട്ളാട്ട്, സി എന്‍ ജയരാജന്‍, മുജീബുല്ല കെ എം, റഷീദ് മക്കട, ഐ ഗോപിനാഥ്, ഏ കെ ഷിബുരാജ്, പ്രഫ. ജി ഉഷാകുമാരി, ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍ രാജഗോപാല്‍, റഷീദ് അയിരൂര്‍, തശ്കീര്‍ അഹ് മദ്, അനീസ് പള്ളിയാലില്‍, ഡോ. താഹിര്‍ ജമാല്‍, മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ മാടാല, നസീബ് പത്തനാപുരം എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
