ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാന്റെ രണ്ടാംഘട്ട മിസൈൽ ആക്രമണത്തിൽ തെൽഅവീവിൽ ഉൾപ്പെടെ വ്യാപക നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്. വ്യോമാക്രമണത്തെ തുടർന്ന് ഇസ്രായേലിൽ ജനങ്ങൾ ബങ്കറുകളിൽ അഭയം തേടി. തെഹ്റാൻ, ഇസ്ഫഹാൻ, തബ്രീസ് എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായാണ് പ്രസ്തുത ആക്രമണമെന്ന് ഇറാനിയൻ കേന്ദ്രങ്ങൾ വ്യക്തമാക്കി. വടക്കൻ ഇസ്രായേലിലേക്ക് 10 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തു വിട്ടത്. മധ്യ പടിഞ്ഞാറൻ ഇറാനിൽ ശക്തമായ ആക്രമണം നടത്തിയതായി ഇസ്രായേലും അറിയിച്ചു.
ഏപ്രിൽ മാസത്തിലെ വെടിനിർത്തലതിനുശേഷം ആദ്യമായാണ് ഇറാൻ ഇസ്രായേലിനെ ആക്രമിക്കുന്നത്. ബഹ്റൈൻ കുവൈറ്റ് എന്നീ രാഷ്ട്രങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ആറ് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും നിർവീര്യമാക്കിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അമേരിക്കൻ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് തെക്കൻ ലബനാലിൽ ഇസ്രായേൽ ആക്രമണം നടത്തി. സ്ഥിതിഗതികൾ മോശമായതിനെ തുടർന്ന് ഇറാനിലെ ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളം, കെർമാൻഷാ അന്താരാഷ്ട്ര വിമാനത്താവളം, മെഹ്റാബ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവ അടച്ചതായാണ് റിപ്പോർട്ട്. ഇറാനിന്റെ മിസൈൽ ആക്രമണത്തെ തുടർന്ന് ഇറാഖ് തങ്ങളുടെ വ്യോമ പാത 72 മണിക്കൂറത്തേക്ക് അടച്ചിടുന്നതായി അറിയിച്ചു.
