August 13 Thursday 2026

എസ് ഐ ആർ അനാവശ്യ നടപടിയെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

 

രാജ്യത്ത് വോട്ടർ പട്ടിക തീവ്ര പരിഷ്കരണം അനാവശ്യമായ നടപടിയാണെന്ന് ആരോപിച്ചിരിക്കുകയാണ് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട നിലവിലുള്ള സംവിധാനം 99% ശുദ്ധമാണെന്നും 30 വർഷത്തെ പ്രയത്നത്തിന് ഒടുവിലാണ് ഈ നേട്ടം നേടിയെടുത്തതെന്നും ഖുറൈശി പറയുന്നു.

ഇന്ത്യയിൽ വോട്ടർ പട്ടിക ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയ ടി എൻ ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയപ്പോഴാണ് ഏറ്റെടുത്ത് പൂർത്തിയാക്കിയത്. 99% വും പട്ടിക കൃത്യമായത് ഡിജിറ്റൈസ് ചെയ്തതോടെയാണ്. വ്യക്തതയില്ലാത്തത് മരിച്ചവരുടെ പേര് നീക്കുന്നതിൽ മാത്രമാണ്.
വോട്ടർ പട്ടിക നവീകരിക്കുന്നതിലൂടെ മരിച്ചവരുടെ പേര് നീക്കാനുള്ള ശ്രമം നടക്കുന്നത് ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴാണ്.വോട്ടർ പട്ടിക കൃത്യമാക്കേണ്ടത് അനുച്ഛേദം 326 പ്രകാരമാണ്. വീഴ്ചകൾ അനുവദിക്കാതിരിക്കാനാണ് സമ്മറി റിവിഷൻ എന്ന പേരിൽ എല്ലാവർഷവും പട്ടിക പരിഷ്കരിക്കുന്നത്. ലളിതമായ നടപടിക്രമങ്ങളാണ് ഇതിനുള്ളത്. അതിനിടയിൽ ഇത്ര ചുരുങ്ങിയ സമയത്തിൽ എസ്.ഐ.ആർ നടത്തേണ്ടതിന്റെ അനിവാര്യത എന്താണ്?. 20 ലക്ഷം വോട്ടർമാരുടെ കാര്യത്തിൽ പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് അടുത്തിട്ടും തീരുമാനമായിട്ടില്ല. അവരെ വോട്ട് ചെയ്യാൻ അനുവദിക്കേണ്ടതുണ്ട്. അവരുടെ തെറ്റുകൊണ്ടല്ല അവർ പട്ടികക്ക് പുറത്താവുന്നത്. ഖുറൈശി വ്യക്തമാക്കി.

ഖുറേഷിയുടെ ഈ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന് ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. ഭരണകൂടത്തെ സഹായിക്കാനായി എസ് ഐ ആർ പൂർത്തിയാക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ആരോപണത്തെ ഖുറേഷിയുടെ പ്രസ്താവനകൾ ശക്തിപ്പെടുത്തുകയാണ്.

Related