ബംഗാളില്‍ 90.66 ലക്ഷം വോട്ടര്‍മാര്‍ എസ്‌ഐആര്‍ലൂടെ പുറത്ത്; മുസ്‌ലിം ഭൂപിപക്ഷ പ്രദേശങ്ങളില്‍ കൂട്ട വെട്ടിമാറ്റല്‍
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ നടന്ന പ്രത്യേക തീവ്ര പരിഷ്‌കരണ (SIR) പ്രക്രിയയെ തുടര്‍ന്ന് 90.66 ലക്ഷം വോട്ടര്‍മാര്‍ പുറത്തായി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് ഒന്നാംഘട്ട കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 58.2 ലക്ഷം പേരുകള്‍ വെട്ടിമാറ്റിയിരുന്നു. തുടര്‍ന്ന് പ്രസിദ്ധീകരിച്ച അവസാന പട്ടികയില്‍നിന്ന് 5.6 ലക്ഷം പരുകള്‍കൂടി വെട്ടിമാറ്റി. ഇന്ന് അവസാനിച്ച ഏറ്റവും പുതിയ രണ്ടാം ഘട്ടത്തില്‍, 60 ലക്ഷത്തിലധികം കേസുകളില്‍ തീര്‍പ്പുകല്‍പ്പിച്ചു, അതിന്റെ ഫലമായി 27 ലക്ഷം പേരുകള്‍ കൂടി ഇല്ലാതായി. സുപ്രീം കോടതിയില്‍ ട്രൈബ്യൂണല്‍ മുന്‍പാകെ വാദം കേട്ടതിനെ തുടര്‍ന്നാണ് ഈ അഭൂതപൂര്‍വമായ നീക്കം ഉണ്ടായത്. മുര്‍ഷിദാബാദ്, മാള്‍ഡ, നോര്‍ത്ത് 24 പര്‍ഖാന, സൗത്ത് 24 പര്‍ഖാന, നന്ദിഗ്രാം എന്നീ മുസ്ലിം ഭൂരിപക്ഷ ജില്ലകളില്‍ നിന്നാണ് കൂടുതലും പേരുകള്‍ വെട്ടിമാറ്റിയിട്ടുള്ളത്. നന്ദിഗ്രാം ജില്ലയില്‍ വെട്ടിമാറ്റിയ പേരുകളില്‍ തൊണ്ണൂറ് ശതമാനത്തില്‍ കൂടുതല്‍ മുസ്ലിം പേരുകളാണെന്നാന്ന് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ കണ്ടെത്തല്‍. 2021 ലെതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് വിജയിച്ചു കയറിയ എണ്‍പതിലേറെ മണ്ഡലങ്ങളിലാണ് ഈ കൂട്ട വെട്ടിമാറ്റല്‍ നടന്നിരിക്കുന്നത്.
വോട്ടര്‍ പട്ടികയില്‍ കത്രിമം കാണിക്കാന്‍ ബിജെപിയും ഇലക്ഷന്‍ കമീഷനും കൂട്ടുനില്‍ക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. ആ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ സമ്പൂര്‍ണ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
ഇതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോട്ടാബ് ഷെയ്ഖിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് സുപ്രീംകോടതി ട്രൈബ്യൂണലില്‍ കഴിഞ്ഞ ദിവസം ഹരജി നല്‍കിയിരുന്നു. മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ട്രൈബ്യൂണല്‍, ഹരജി പരിശോധിക്കുകയും മതിയായ കാരണങ്ങളില്ലാതെയാണ് ഇലക്ഷന്‍ കമീഷന്‍ മോട്ടാബ് ഷെയ്ഖിന്റെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. വോട്ടര്‍ പട്ടിക പരിഷ്‌കരണം മമത ബാനര്‍ജിയുടെ തുടര്‍ഭരണ സാധ്യതകളെ നിഴലിലാക്കിയിട്ടുണ്ട്. ഏപ്രില്‍ 23, 29 തിയ്യതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.
