കേരള രാഷ്ട്രീയം 2025 ഡിസംബര്‍ 13ന് പുതിയൊരു വഴിത്തിരിവിലേക്ക് കടന്നുകഴിഞ്ഞു. ഡിസംബര്‍ 9 നും 11 നുമായി രണ്ടു ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍, സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ സമവാക്യങ്ങള്‍ അടിമുടി മാറിമറിഞ്ഞു. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ്. നേടിയ ചരിത്രപരമായ വിജയങ്ങളുടെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാരിന്റെ വിലയിരുത്തലായി ഈ ജനവിധി മാറി. ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്, അഞ്ച് വര്‍ഷം മുന്‍പുണ്ടായ ഇടതുപക്ഷ തരംഗം ഒരു ശക്തമായ ഭരണവിരുദ്ധ വികാരത്തിന് വഴിമാറി എന്നതാണ്.
യു.ഡി.എഫിന് അനുകൂലമായ വ്യക്തമായ മുന്നേറ്റമാണ് ഫലം നല്‍കിയത്. നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും അവര്‍ക്ക് മേല്‍ക്കൈ നേടാനായി. എന്നാല്‍, ബി.ജെ.പി.യുടെനേതൃത്വത്തിലുള്ള എന്‍.ഡി.എ. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്തതിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഈ മൂന്നാം കക്ഷിയുടെ വളര്‍ച്ച ത്രികോണ മത്സരങ്ങള്‍ ശക്തിപ്പെടുത്തിയതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളം കേരളത്തിലെ മതേതര സൈക്കിന് ഏല്‍പ്പിക്കുന്ന മുറിവുകളും അതീവ ഗൗരവതരമാണ്.
ഈ തെരഞ്ഞെടുപ്പ് ഫലം കേവലം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണമാറ്റമായി ഒതുങ്ങുന്നില്ല. ഇത് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ശക്തമായ ഒരു ദിശാസൂചിയാണ്. ഭരണകക്ഷിയുടെ ‘ക്യാപ്റ്റന്‍’ (മുഖ്യമന്ത്രി) എന്ന പ്രതിച്ഛായ തകര്‍ന്നു എന്നും, തുടര്‍ഭരണ സാധ്യതകള്‍ മങ്ങി എന്നും വ്യക്തമാക്കുന്നതാണ് ഫലങ്ങള്‍. ഈ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സമഗ്ര വിശകലനം ആവശ്യപ്പെടുന്നത്, ഏതാനും കണക്കുകളുടെ പട്ടികപ്പെടുത്തലല്ല. മറിച്ച്, വോട്ടര്‍മാരുടെ മാനസികാവസ്ഥയെ സ്വാധീനിച്ച ആഴത്തിലുള്ള സാമൂഹിക-രാഷ്ട്രീയ ഘടകങ്ങള്‍ പരിശോധിക്കലാണ്.
തെരെഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങള്‍
1. ഭരണവിരുദ്ധ വികാരം: മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങള്‍, സ്വജനപക്ഷപാതം, സംസ്ഥാനം നേരിട്ട രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി (ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കുടിശ്ശിക) എന്നിവ താഴെത്തട്ടിലെ വോട്ടര്‍മാരെ സ്വാധീനിച്ചു.
2. വിഭാഗീയ പ്രചാരണത്തിന്റെ പ്രത്യാഘാതം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രചരണം നടത്താന്‍ ശ്രമിച്ച രീതി ഗൗരവതരമായി പിരശോധിക്കേണ്ടതാണ്. പ്രതിപക്ഷത്തെ മുസ്‌ലിം തീവ്രവാദം എന്ന ഇല്ലാ വാദം ഉയര്‍ത്തി നേരിട്ട രീതി ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണമായി. മുസ്‌ലിം ക്രൈസ്തവ സൗഹൃദത്തെ തകര്‍ക്കും വിധം പ്രചരണം നടത്താനുള്ളനീക്കവും മുസ്ലിം സമുദായത്തില്‍ പരസ്പരം ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കവും വിപരീത ഫലം ചെയ്തു.
3. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള: വിശ്വാസികള്‍ക്കിടയില്‍ സര്‍ക്കാരിനോടുള്ള അതൃപ്തി വര്‍ധിപ്പിച്ച ഈ വൈകാരിക വിഷയം വോട്ടിങ്ങില്‍ പ്രതിഫലിച്ചു.
4. യു.ഡി.എഫിന്റെ തന്ത്രപരമായ നീക്കങ്ങള്‍: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൈവരിച്ച സംഘടനാപരമായ ഏകീകരണവും ‘വിഷയ കേന്ദ്രീകൃതമായ’ പ്രചാരണ തന്ത്രവും ഫലം കണ്ടു.
5. മുന്നണി സമവാക്യങ്ങളിലെ മാറ്റങ്ങള്‍: കേരള കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫില്‍ വന്നതിലൂടെയുള്ള നേട്ടം കുറഞ്ഞതും, പാര്‍ട്ടി മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും എല്‍.ഡി.എഫിന് സൃഷ്ടിച്ച പ്രതിസന്ധി.
എല്‍.ഡി.എഫിന് വലിയ തിരിച്ചടി; ‘ക്യാപ്റ്റന്റെ’ പ്രതിച്ഛായ മങ്ങുന്നു
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഒരു മുന്നറിയിപ്പ് മാത്രമായിരുന്നില്ല, മറിച്ച് 2020-ല്‍ അവര്‍ നേടിയ ഉജ്ജ്വല വിജയത്തിന്റെ രാഷ്ട്രീയപരമായ വിപരീതഫലമായിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി തുടര്‍ഭരണം നേടി ‘ക്യാപ്റ്റന്‍’ എന്ന വിശേഷണം നേടിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിഗത നേതൃത്വത്തിന് ഈ തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയായി. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ഭരണവിരുദ്ധ വികാരം, അഴിമതി ആരോപണങ്ങളോടുള്ള പാര്‍ട്ടിയുടെ നിലപാട്, സംഘടനാപരമായ വീഴ്ചകള്‍ എന്നിവയെല്ലാം കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ എല്‍.ഡി.എഫിന്റെ പരാജയം കൂടുതല്‍ ആഴമുള്ളതായി.
2020-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ (പ്രധാനമായും ഭക്ഷ്യക്കിറ്റ് വിതരണം), ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി നല്‍കിയത്, ലൈഫ് മിഷന്‍ പോലുള്ള പദ്ധതികള്‍ എന്നിവ വലിയ തോതില്‍ ജനപ്രീതി നേടിയിരുന്നു. ഈ ജനപിന്തുണയുടെ പിന്‍ബലത്തിലാണ് 2021-ല്‍ എല്‍.ഡി.എഫ് തുടര്‍ഭരണം നേടിയതും. എന്നാല്‍, 2025-ല്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും മാറിമറിഞ്ഞു. ‘തുടര്‍ഭരണം എന്നാല്‍ സ്ഥിരം ഭരണം അല്ല’ എന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യം കേരളത്തിലെ വോട്ടര്‍മാര്‍ വീണ്ടും ഓര്‍മിപ്പിച്ചു.
‘ക്യാപ്റ്റന്‍’ എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തെ അമിതമായി ആശ്രയിച്ച സി.പി.എമ്മിന്റെ പ്രചാരണ തന്ത്രം, ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കി. തന്റെ മുന്‍കാല ജനപ്രീതി ഉപയോഗിച്ച് ആരോപണങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും, അത് ജനങ്ങള്‍ക്കിടയില്‍ ഫലം കണ്ടില്ല. പാര്‍ട്ടിയുടെ കെട്ടുറപ്പിനേക്കാള്‍ മുഖ്യമന്ത്രിയുടെ വ്യക്തിഗത പ്രതിച്ഛായയെ കേന്ദ്രീകരിച്ചുള്ള പ്രചാരണരീതി, ഒരു ഘട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭരണപരമായ അഹങ്കാരമായി വ്യാഖ്യാനിക്കപ്പെട്ടു. പ്രതിപക്ഷം നിരന്തരം ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ വ്യക്തിപരമായ പ്രതിരോധങ്ങള്‍, ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടില്ലെങ്കില്‍ പോലും, ജനങ്ങള്‍ക്കിടയില്‍ സംശയത്തിന് ഇടയാക്കി. ഈ നിഷേധങ്ങളേക്കാള്‍, പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് വോട്ടര്‍മാര്‍ ചെവികൊടുത്തു എന്നത് എല്‍.ഡി.എഫിന്റെ പരാജയത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു.
മുന്‍പ് രാഷ്ട്രീയ ഗൂഢാലോചനയായി തള്ളിക്കളഞ്ഞ ആരോപണങ്ങളെല്ലാം 2025-ല്‍ ജനങ്ങള്‍ യാഥാര്‍ഥ്യമായി കണ്ടുതുടങ്ങി. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തിരിച്ചടിക്ക് വഴിവെച്ചത്, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും കുടുംബാംഗങ്ങള്‍ക്കെതിരേയുമുള്ള ഗുരുതരമായ അഴിമതി ആരോപണങ്ങളാണ്. അഴിമതി ആരോപണങ്ങള്‍ തെളിയിക്കപ്പെടുന്നതിന്റെ നിയമപരമായ സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും, പൊതുജനമധ്യത്തില്‍ ‘അഴിമതിയുമായി ബന്ധമുണ്ട്’ എന്ന പ്രതീതി ശക്തമായത് എല്‍.ഡി.എഫിന് വിനയായി. മുന്‍പ് ‘മിത്ത്’ എന്ന് സി.പി.എം വിശേഷിപ്പിച്ച ആരോപണങ്ങളെ, ജനങ്ങള്‍ യാഥാര്‍ത്ഥ്യമായി വിലയിരുത്തി. താഴെത്തട്ടിലെ വോട്ടര്‍മാര്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ വിലയിരുത്തുന്നതിനൊപ്പം സംസ്ഥാന ഭരണത്തിന്റെ വീഴ്ചകള്‍ക്കെതിരെ വോട്ട് രേഖപ്പെടുത്തി.
സാമ്പത്തിക പ്രതിസന്ധിയും ക്ഷേമ പദ്ധതികളുടെ താളം തെറ്റലും എല്‍.ഡി.എഫിനെ ഭരണത്തിലേക്ക് കൊണ്ടുവന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ക്ഷേമ പദ്ധതികള്‍, 2025-ല്‍ അവര്‍ക്ക് തിരിച്ചടിയായി. സംസ്ഥാനം നേരിട്ട രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളില്‍ പോലും പ്രതിഫലിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സമയത്തിന് ലഭിക്കാതെ വന്നതും, ക്ഷേമ പെന്‍ഷനുകളുടെ വിതരണം വൈകിയതും 2020-ലെ അനുഭവം പോലെയല്ല 2025-ല്‍ വോട്ടര്‍മാരെ സ്വാധീനിച്ചത്. പെന്‍ഷന്‍ ലഭിക്കാത്ത വയോജനങ്ങളുടെ അതൃപ്തി ഗ്രാമപ്രദേശങ്ങളില്‍ പോലും ഭരണവിരുദ്ധ വികാരം വളര്‍ത്തി. അവസാന നിമിഷം നടത്തിയ പെന്‍ഷന്‍ വര്‍ദ്ധന പ്രഖ്യാപനം ജനം തള്ളി. സാമ്പത്തിക പ്രതിസന്ധി കാരണം പല വികസന പ്രവര്‍ത്തനങ്ങളും മുടങ്ങിപ്പോയത് തദ്ദേശ സ്ഥാപനങ്ങളിലെ പ്രാദേശിക ഭരണസമിതികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. യു.ഡി.എഫ് നേട്ടം കൈവരിച്ച നഗര മേഖലകളിലും സാമ്പത്തിക പ്രതിസന്ധി വലിയ ചര്‍ച്ചാ വിഷയമായിരുന്നു.
സംഘടനാപരമായ വീഴ്ച: താഴെത്തട്ടിലെ നിര്‍ജ്ജീവത
സി.പി.എമ്മിന്റെ ശക്തി എപ്പോഴും അതിന്റെ കേഡര്‍ സംവിധാനമാണ്. എന്നാല്‍, 2025-ലെ പരാജയത്തില്‍ സംഘടനാപരമായ വീഴ്ചകള്‍ക്ക് വലിയ പങ്കുണ്ട്. താഴെത്തട്ടില്‍ പാര്‍ട്ടി സംവിധാനം 2020-ലെ പോലെ സജീവമായിരുന്നില്ല. അധികാരത്തുടര്‍ച്ചയുടെ പശ്ചാത്തലത്തില്‍, പ്രവര്‍ത്തകര്‍ക്കിടയില്‍ സംഭവിച്ച ആലസ്യം ബൂത്ത് തലത്തിലുള്ള പ്രചാരണത്തിലും വോട്ട് ഉറപ്പിക്കുന്നതിലും പാളിച്ചകള്‍ വരുത്തി. പലയിടങ്ങളിലും പ്രാദേശിക തലത്തില്‍ ശക്തമായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതില്‍ പാര്‍ട്ടിക്ക് പിഴച്ചു. ഇത് വിമതശല്യത്തിന് വഴിവെക്കുകയും, യു.ഡി.എഫിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. യു.ഡി.എഫ് ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍, അത് താഴെത്തട്ടില്‍ ഫലപ്രദമായി പ്രതിരോധിക്കാനോ, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനോ സി.പി.എമ്മിന്റെ പ്രാദേശിക സംവിധാനങ്ങള്‍ക്ക് സാധിച്ചില്ല. ഇത്, ‘ക്യാപ്റ്റന്റെ’ പ്രതിരോധം പാളിയപ്പോള്‍, പാര്‍ട്ടി സംവിധാനവും പരാജയപ്പെട്ടു എന്ന നിരീക്ഷണത്തിലേക്ക് നയിച്ചു. മൊത്തത്തില്‍, ഈ തെരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫിന് വ്യക്തമാക്കുന്നത്, കേവലം ഭരണവിരുദ്ധ വികാരം മാത്രമല്ല, മറിച്ച് അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കുന്നതിലും, സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും, പാര്‍ട്ടിക്കുള്ളിലെ സംഘടനാപരമായ കെട്ടുറപ്പിലും സംഭവിച്ച ഗുരുതരമായ പാളിച്ചകളാണ്.
വി.ഡി. സതീശന്‍ തന്ത്രവും പ്രതിപക്ഷ ഏകീകരണവും
കേരള തദ്ദേശ തെരഞ്ഞെടുപ്പ് 2025-ലെ ഫലം യു.ഡി.എഫിന് അനുകൂലമായത് കേവലം എല്‍.ഡി.എഫിന്റെ പരാജയം കൊണ്ട് മാത്രമല്ല. പ്രതിപക്ഷമെന്ന നിലയില്‍ യു.ഡി.എഫ് നേതൃത്വം, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കീഴില്‍, ആസൂത്രണം ചെയ്ത കൃത്യമായ തന്ത്രങ്ങള്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. മുന്‍ തെരഞ്ഞെടുപ്പുകളിലെ ഉള്‍പ്പോരുകള്‍ മറികടന്ന് മുന്നണി ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമായിരുന്നു ഈ ഉജ്ജ്വല മുന്നേറ്റം. പ്രതിപക്ഷ നേതൃനിരയില്‍ വന്ന മാറ്റം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കി. യു.ഡി.എഫിന്റെ വിജയം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തങ്ങളുടെ തന്ത്രം ‘വിഷയം കേന്ദ്രീകൃതമായ’ (Issue-based) പ്രചാരണമായിരുന്നു എന്ന് വിശദീകരിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ വീഴ്ചകളും അഴിമതി ആരോപണങ്ങളും (പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ടവ) ലക്ഷ്യമാക്കി ശക്തമായ വിമര്‍ശനം ഉന്നയിച്ചു. വ്യക്തിപരമായ ആക്രമണങ്ങളില്‍ നിന്ന് മാറി, ‘രാഷ്ട്രീയ ഉത്തരവാദിത്തം’ എന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. യു.ഡി.എഫ് നേതൃത്വം വിവാദങ്ങളില്‍ പ്രതിരോധത്തിലാവാതെ, ഭരണകക്ഷിയെ നിരന്തരം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ വിജയിച്ചു. ഈ ആക്രമണോത്സുകമായ ശൈലി നിഷ്പക്ഷ വോട്ടര്‍മാരെ ആകര്‍ഷിക്കുകയും, യു.ഡി.എഫിന്റെ ‘നിര്‍ജ്ജീവമാണ്’ എന്ന പഴയ പ്രതിച്ഛായ മാറ്റിയെടുക്കുകയും ചെയ്തു.
ഘടകകക്ഷികളെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതിലും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുന്‍കാലങ്ങളിലെ പാളിച്ചകള്‍ ഒഴിവാക്കുന്നതിലും വി.ഡി. സതീശന്‍ വിജയിച്ചു. ഇത് ബൂത്ത് തലത്തില്‍ വരെ ഏകീകൃതമായ പ്രവര്‍ത്തനം ഉറപ്പാക്കി. സമുദായ സൗഹൃദ നീക്കം വഴി വോട്ടുകള്‍ കേന്ദ്രീകരിച്ചപ്പോള്‍ യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ കൈക്കൊണ്ട ഏറ്റവും ശ്രദ്ധേയമായ നീക്കം സമുദായങ്ങളെ ഒരുമിച്ച് നിര്‍ത്താനുള്ള തന്ത്രമായിരുന്നു.
എല്‍.ഡി.എഫിന്റെ ‘വിഭാഗീയ പ്രചാരണങ്ങള്‍’ (Communal Propaganda) ഒരു വിഭാഗം ന്യൂനപക്ഷങ്ങളെ (ക്രിസ്ത്യന്‍, മുസ്ലിം) അകറ്റിയപ്പോള്‍, യു.ഡി.എഫ് ഈ വോട്ടുകള്‍ തിരികെ തങ്ങളിലേക്ക് കേന്ദ്രീകരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം എന്നതിനെ വര്‍ഗീയമായി വ്യാഖ്യാനിക്കാന്‍ ഇടതുപക്ഷം ശ്രമിച്ചപ്പോള്‍ അതിനെ തള്ളിക്കളഞ്ഞുകൊണ്ട് പൊതു സമൂഹത്തില്‍ വ്യക്തതയോടെ വിശദീകിരക്കുന്നതില്‍ വി.ഡി സതീശന്‍ വിജയിച്ചു. ഇത് ന്യൂനപക്ഷ സമുദായങ്ങളുടെ വിശാലമായ പിന്തുണ നേടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ള പോലുള്ള വിഷയങ്ങള്‍ ശക്തമായി ഉന്നയിച്ച്, ഹൈന്ദവ സമുദായങ്ങളിലെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തു. ഇത് ഹൈന്ദവ വോട്ടര്‍മാരുടെ ഒരു വിഭാഗത്തെ യു.ഡി.എഫിലേക്ക് അടുപ്പിക്കുന്നതിന് വഴിയൊരുക്കി. ഈ ‘സമുദായ സൗഹൃദ നീക്കം’ യു.ഡി.എഫിന് ഇരുപക്ഷത്തുനിന്നും വോട്ട് ഉറപ്പിച്ചു.
കോണ്‍ഗ്രസിന്റെ യുവജന ആകര്‍ഷണം
യുവതലമുറയെയും നിഷ്പക്ഷ വോട്ടര്‍മാരെയും ആകര്‍ഷിക്കുന്നതില്‍ യു.ഡി.എഫ് വിജയിച്ചു.
നേതൃമാറ്റത്തിലൂടെയും, വികസനം, അഴിമതി എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെയും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കാലഹരണപ്പെട്ടുവെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനായി. തദ്ദേശ സ്ഥാപനങ്ങളില്‍ യുവ സ്ഥാനാര്‍ത്ഥികളെ കൂടുതല്‍ മത്സരിപ്പിച്ചതും, സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ കൂടുതല്‍ ആധുനികമായ ശൈലി സ്വീകരിച്ചതും യുവാക്കളെ ആകര്‍ഷിച്ചു. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവ എല്‍.ഡി.എഫിനെതിരായ ഭരണവിരുദ്ധ വികാരത്തിന് ആക്കം കൂട്ടി. നഗരസഭകളിലെ ആധിപത്യം നഗര-അര്‍ധ നഗര മേഖലകളില്‍ യു.ഡി.എഫ് നേടിയ വിജയം മുന്നേറ്റത്തില്‍ നിര്‍ണായകമായി. ആകെ 86 നഗരസഭകളില്‍ 54 എണ്ണവും യു.ഡി.എഫ് നേടി. കൊച്ചി, കൊല്ലം കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെയുള്ള വിജയങ്ങള്‍ നഗരങ്ങളിലെ വോട്ടര്‍മാര്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചന നല്‍കി. നഗരങ്ങളിലെ മധ്യവര്‍ഗ്ഗം അഴിമതി ആരോപണങ്ങളെയും സാമ്പത്തിക പ്രതിസന്ധിയെയും കൂടുതല്‍ ഗൗരവത്തോടെ കണ്ടു എന്നതിന്റെ തെളിവാണ് ഈ വിജയം.
വൈകാരിക വിഷയങ്ങളുടെ സ്വാധീനം: ശബരിമലയും വിഭാഗീയ പ്രചാരണങ്ങളും
2025-ലെ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിച്ചതില്‍ വൈകാരിക വിഷയങ്ങള്‍ക്കും (Emotional Issues) സമുദായ രാഷ്ട്രീയത്തിനും വലിയ പങ്കുണ്ട്. എല്‍.ഡി.എഫിന്റെ പ്രചാരണ തന്ത്രങ്ങളും, ശബരിമല പോലുള്ള വിഷയങ്ങളും എങ്ങനെ വോട്ടര്‍മാരുടെ മനസ്സിനെ സ്വാധീനിച്ചു എന്ന് വിലയിരുത്തേണ്ടി വരും.
മുഖ്യമന്ത്രിയുടെ വിഭാഗീയ പ്രചാരണം
മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും പ്രചാരണ രീതി, പ്രതിപക്ഷത്തെയും സര്‍ക്കാരിന്റെ വിമര്‍ശകരെയും ‘വര്‍ഗ്ഗീയ ശക്തികളുടെ കൂട്ടുകാര്‍’ എന്ന് ചിത്രീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പ്രതിപക്ഷം ഉയര്‍ത്തിയ ഭരണപരമായ വിമര്‍ശനങ്ങളെ (അഴിമതി, ധൂര്‍ത്ത്) മുഖ്യമന്ത്രി നേരിട്ടത്, അവരെ വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണയുള്ളവരായി ചിത്രീകരിച്ചുകൊണ്ടായിരുന്നു. ഈ ‘വിഭാഗീയത’ സാധാരണ വോട്ടര്‍മാര്‍ക്ക് അരോചകമായി തോന്നി.
സര്‍ക്കാരിന്റെ ഈ സമീപനം, ഒരു വിഭാഗം ന്യൂനപക്ഷങ്ങളെ (പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍) എല്‍.ഡി.എഫില്‍ നിന്ന് അകറ്റി. തങ്ങളുടെ പ്രശ്‌നങ്ങളെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാതെ വര്‍ഗ്ഗീയവത്കരിക്കുന്നു എന്ന തോന്നല്‍ യു.ഡി.എഫിലേക്ക് വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ സഹായിച്ചു. മുസ്‌ലിം സംഘടനകളെ പരസ്പരം ഭിന്നിപ്പിക്കാനുള്ള നീക്കം സാധാരണ മുസ്‌ലിം വോട്ടര്‍മാരില്‍ കടുത്ത അതൃപ്തിയിലാണ് എത്തിച്ചത്. മുസ്‌ലിം സമുദായത്തെ വിഭാഗീയമായി വേര്‍തിരിക്കാനുള്ള പിണറായി വിജയന്‍ നേതൃത്വം നല്‍കിയ നീക്കം പൊതു മതേതര വോട്ടുകളിലും അസ്വസ്ഥത ജനിപ്പിക്കുന്നതായിരുന്നു.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ ആഘാതം
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ എല്‍.ഡി.എഫിന്റെ പരാജയത്തിന് ആക്കം കൂട്ടി. ശബരിമലയുടെ പവിത്രതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഈ സംഭവം, വിശ്വാസികളുടെയിടയില്‍ സര്‍ക്കാരിനോടുള്ള കടുത്ത അതൃപ്തി ഉണ്ടാക്കി. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട മുന്‍കാല നിലപാടുകളിലൂടെ എല്‍.ഡി.എഫ്. നേടിയ വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെടാന്‍ ഇത് കാരണമായി. ക്ഷേത്ര ഭരണത്തില്‍ നടന്ന ക്രമക്കേടുകള്‍ ഹൈന്ദവ വോട്ടര്‍മാരുടെ ഒരു വിഭാഗത്തെ എല്‍.ഡി.എഫില്‍ നിന്ന് അകറ്റി. ഈ വോട്ടുകള്‍ യു.ഡി.എഫിനും ബി.ജെ.പി.ക്കും അനുകൂലമായി വിഭജിക്കപ്പെട്ടു.
ശബരിമല സ്വര്‍ണ്ണക്കൊള്ള, വിഭാഗീയ പ്രചാരണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിച്ചു. എല്‍.ഡി.എഫിന്റെ ഭരണത്തില്‍ വിശ്വാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്ന നിലയില്‍ ഈ വിഷയങ്ങളെ ഉയര്‍ത്തിക്കാട്ടിയതോടെ, യു.ഡി.എഫിന് ‘വിശ്വാസം സംരക്ഷിക്കുന്നവര്‍’ എന്ന പ്രതിച്ഛായ വീണ്ടെടുക്കാന്‍ സാധിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ മറുപടിയിലെ വീഴ്ചകള്‍ യു.ഡി.എഫിന് വൈകാരിക പിന്തുണ നേടിക്കൊടുത്തു. ഇത്, ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടിയതിനൊപ്പം, ഭൂരിപക്ഷ സമുദായങ്ങളിലെ വോട്ടര്‍മാരെയും ആകര്‍ഷിക്കാന്‍ സഹായിച്ചു. എല്‍.ഡി.എഫിന്റെ ‘വികസനം’ എന്ന മുദ്രാവാക്യത്തേക്കാള്‍ ശക്തമായി ‘വിശ്വാസം’ എന്ന വികാരം പ്രവര്‍ത്തിച്ചു.
ബി.ജെ.പി.യടെ മുന്നേറ്റത്തിലെ ആശങ്കകള്‍
2025-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് (NDA) ആത്മവിശ്വാസം നല്‍കിയത്, കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു കോര്‍പ്പറേഷന്‍ ഭരണം (തിരുവനന്തപുരം) പിടിച്ചെടുത്തതാണ്. എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരം, ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എന്നിവ ബി.ജെ.പി.യുടെ പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം നിഷ്പക്ഷ ഹൈന്ദവ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ സഹായിച്ചു. ഈ വിജയം തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം കേവലം ‘ഫ്‌ലൂക്ക്’ ആയിരുന്നില്ല, മറിച്ച് വര്‍ഷങ്ങളായുള്ള അടിത്തറ വിപുലീകരണത്തിന്റെ ഫലമായിരുന്നു.
തിരുവനന്തപുരത്ത് നേട്ടമുണ്ടാക്കിയെങ്കിലും, സംസ്ഥാനത്തെ മറ്റ് കോര്‍പ്പറേഷനുകളിലോ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലോ അവര്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ല. വോട്ട് വിഹിതത്തില്‍ ചെറിയ വര്‍ധനവ് (ഏകദേശം 14.5% – 15%) നേടിയെങ്കിലും, ഇത് സീറ്റുകളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നതില്‍ പരിമിതികളുണ്ടായി. പാലക്കാട് നഗരസഭ നിലനിര്‍ത്തിയെങ്കിലും, മറ്റ് ജില്ലകളിലെ നേട്ടക്കുറവ് ബി.ജെ.പി.യുടെ വളര്‍ച്ച നഗര കേന്ദ്രീകൃതവും ചില പ്രദേശങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതുമാണ് എന്ന് സൂചന നല്‍കുന്നു. എങ്കിലും, ഈ ഫലം ത്രികോണ മത്സര സാധ്യതകള്‍ വര്‍ധിപ്പിക്കുകയും, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇത് വലിയ വെല്ലുവിളിയാകുകയും ചെയ്യും.
ചെറുപാര്‍ട്ടികളും മുന്നണി ഘടകകക്ഷികളും
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മുന്നണി രാഷ്ട്രീയം എത്രത്തോളം സങ്കീര്‍ണ്ണമാണ് എന്ന് വീണ്ടും തെളിയിച്ചു. പ്രധാന മുന്നണികള്‍ തമ്മില്‍ കടുത്ത പോരാട്ടം നടന്നപ്പോള്‍, , കേരള കോണ്‍ഗ്രസുകള്‍, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, പിഡി.പി മറ്റ് ചെറുപാര്‍ട്ടികള്‍ എന്നിവയുടെ നിലപാടുകളും പ്രകടനങ്ങളും ഫലങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫില്‍ ചേര്‍ന്നത് 2020-ല്‍ വലിയ നേട്ടമുണ്ടാക്കാന്‍ എല്‍.ഡി.എഫിന് കാരണമായിരുന്നു. എന്നാല്‍ 2025-ല്‍ ഈ നേട്ടം നിലനിര്‍ത്താനായില്ല. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍.ഡി.എഫിന് വലിയ തിരിച്ചടി നേരിട്ടു. ഈ മേഖലകളിലെ പരമ്പരാഗതമായ കേരള കോണ്‍ഗ്രസ് വോട്ട് യു.ഡി.എഫിലേക്ക് തിരിച്ചുപോയി എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫ് വിട്ടേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ ഉയര്‍ന്നു). തങ്ങള്‍ക്ക് വേണ്ടത്ര സീറ്റുകള്‍ ലഭിച്ചില്ലെന്നും, മുന്നണിയില്‍ അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നും ജോസ് കെ. മാണി വിഭാഗം കരുതുന്നുവെങ്കില്‍, അത് എല്‍.ഡി.എഫിന് 2026-ല്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കും. ഈ അഭ്യൂഹങ്ങള്‍ സി.പി.എമ്മിന്റആഭ്യന്തര ഭിന്നതയെയും മുന്നണിയിലെ അസംതൃപ്തിയെയും സൂചിപ്പിക്കുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐ.യും
വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐ.യും തങ്ങളുടെ സ്വാധീന ശക്തി നിലനിര്‍ത്തിയ തെരെഞ്ഞെടുപ്പു കൂടിയാണിത്. ചിലയിടങ്ങളില്‍ യു.ഡി.എഫുമായി പ്രാദേശിക ധാരണകളുണ്ടാക്കിയത് വെല്‍ഫെയര്‍ പാര്‍ട്ടിക്കും യു.ഡി.എഫിനും നേട്ടമായി. മുക്കം പോലുള്ള സ്വാധീന മേഖലകളില്‍ ഒറ്റയ്ക്ക് മത്സരിച്ച് വിജയിച്ചും വെല്‍ഫെയര്‍ കരുത്തു കാട്ടി. മുഖ്യമന്ത്രിയുെട നേതൃത്വത്തില്‍ മീഡിയകളുടെ പിന്‍ബലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ നടത്തിയ ഹേറ്റ് കാമ്പയിനുകളെ മറികടന്നാണ് അവര്‍ 75 സീറ്റുകള്‍ നേടിയത്. ന്യൂനപക്ഷ മേഖലകളിലെ പലയിടത്തും പാര്‍ട്ടിയുടെ സ്വാധീനം പല വാര്‍ഡുകളിലും യു.ഡി.എഫിന് വിജയം എളുപ്പമാക്കി. പ്രതികൂല സാഹചര്യത്തിലും എസ്.ഡി.പിഐ നേടിയ 102 സീറ്റുകള്‍ അവരുടെ സ്വീധിനവും വ്യക്തമാക്കുന്നതാണ്. എസ്.ഡി.പിഎ വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ സാന്നിധ്യം, ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണ്ണമായി യു.ഡി.എഫിലേക്ക് കേന്ദ്രീകരിക്കുന്നതില്‍ തടസ്സമുണ്ടാക്കി.
എംബഡഡ് ജേര്‍ണലിസത്തിനേറ്റ തിരിച്ചടി
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഹൈലൈറ്റ് ഇടതുപക്ഷത്തിന് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കാനിറങ്ങിയ മലയാളത്തിലെ പ്രമുഖരായ ചില ചാനലുകളുടെ കാമ്പയിന് ഏറ്റ തിരിച്ചടികൂടിയാണ്. സിപിഎമ്മിന് വേണ്ടി തരം താണ തരത്തില്‍ എംബഡഡ് ജേര്‍ണലിസം നടത്തി സാമൂഹ്യ സാഹചര്യത്തെ മാറ്റിയെടുക്കാം എന്ന വിശ്വസത്തിന് ജനങ്ങള്‍ ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. മീഡിയകള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ വിഴുങ്ങുന്നവരല്ല ജനം എന്ന് തെളിയിക്കുന്ന ഫലം കൂടിയാണിത്
2026 നിയമസഭാ തെരഞ്ഞെടുപ്പിലെ സാധ്യതകള്‍
2025-ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായി വേണം കാണാന്‍. ഈ ഫലം കേവലം പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ കണക്കുകളല്ല, മറിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ജനഹിത പരിശോധനയാണ്. 2025-ലെ ഫലം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ശക്തമായ ഒരു ‘ട്രെയിലര്‍’ ആണ്. 2020-ലെ തദ്ദേശ ഫലമാണ് 2021-ല്‍ തുടര്‍ഭരണം പ്രവചിച്ചതെങ്കില്‍, 2025-ലെ ഫലം യു.ഡി.എഫ് അനുകൂലമായ തരംഗം സൃഷ്ടിക്കപ്പെട്ടു എന്ന് ഉറപ്പിച്ചു പറയുന്നു. നിലവിലെ ശക്തമായ ഭരണവിരുദ്ധ വികാരം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫിന് അനുകൂലമായ ഒരു തരംഗമായി മാറിയാല്‍, 2026-ല്‍ കേരളത്തില്‍ ‘തുടര്‍ഭരണം’ എന്ന ചരിത്രം തിരുത്തപ്പെടാന്‍ സാധ്യതയുണ്ട്. 2021-ല്‍ നഷ്ടപ്പെട്ട പല നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിന് തദ്ദേശ തലത്തില്‍ മുന്നേറാന്‍ സാധിച്ചത് വലിയ ആത്മവിശ്വാസം നല്‍കുന്നു.
തോല്‍വി ഏറ്റുവാങ്ങിയ എല്‍.ഡി.എഫിന് മുന്നില്‍ വലിയ പ്രതിസന്ധിയാണ്. സി.പി.എമ്മിന്റെ ഉന്നത നേതൃത്വം അടിയന്തിരമായി തിരുത്തലുകള്‍ വരുത്തേണ്ടതുണ്ട്. ഭരണപരമായ വീഴ്ചകള്‍, നേതൃത്വത്തിന്റെ ശൈലി, മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ (കേരള കോണ്‍ഗ്രസ് (എം) വിഷയം) എന്നിവ 2026-ല്‍ വന്‍ തിരിച്ചടിക്ക് വഴിവെച്ചേക്കാം. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പ്രതിച്ഛായയെ മാത്രം ആശ്രയിച്ചുള്ള രാഷ്ട്രീയം പരാജയപ്പെട്ടു എന്ന് സി.പി.എം. തിരിച്ചറിയേണ്ടതുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയം ബി.ജെ.പി.ക്ക് നിയമസഭയില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിച്ചില്ലെങ്കില്‍ പോലും, അവര്‍ കൊണ്ടുവരുന്ന ത്രികോണ മത്സരം മൊത്തത്തിലുള്ള ഫലത്തെ സാരമായി ബാധിക്കും. ഇരു മുന്നണികളില്‍ നിന്നും വോട്ടുകള്‍ ചോര്‍ത്താന്‍ എന്‍.ഡി.എ.ക്ക് സാധിച്ചാല്‍ അത് ഫലങ്ങളുടെ അന്തിമ രൂപം മാറ്റിയെഴുതും. കേരള രാഷ്ട്രീയം ഒരു സുപ്രധാന വഴിത്തിരിവിലാണ്. 2025-ലെ തദ്ദേശ ഫലം കേവലം പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലമല്ല, മറിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ഒരു ശക്തമായ ജനഹിത പരിശോധനയാണ്. ഈ വിധി 2026-ലെ ഫലത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കും.
