August 9 Sunday 2026

മഴയും പ്രകൃതി ദുരന്തവും പിന്നെ സാമൂഹിക പരോപകാരം എന്ന സോഷ്യൽ ആൾട്ടറിസവും

ആഗസ്റ്റ് 1 മുതൽ 3 വരെ പത്തനംതിട്ട ജില്ലയിൽ ലഭിച്ചത് 253 മി.മീറ്റര്‍ മഴയാണ്, മഴ തുടരുന്ന തിനനുസരിച്ച് മരണങ്ങൾ ഉൾപ്പെടെ വർധിക്കുന്നു. മാനവിക സൂചികയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ ആവർത്തിച്ചു സംഭവിക്കുന്ന അനിഷ്ട സംഭവങ്ങൾക്ക് പിന്നിൽ ഭരണകൂടത്തിൻ്റെ പിടിപ്പു കേടുകൾ വില്ലനായി തുടരുന്നുണ്ട്. എന്നാൽ, അതെ സമൂഹത്തിലെ അംഗങ്ങൾ, ദുരന്ത മുഖത്ത് കാണിക്കുന്ന സഹകരണത്തിൻ്റെ ആഴം അഭിമാനകരമായ അളവിലുള്ളതാണ്.

യഥാർത്ഥത്തിൽ ലഭിക്കേണ്ടിയിരുന്ന മഴയുടെ അഞ്ച് ഇരട്ടിയിലധികമായിരുന്നു പത്തനംതിട്ടക്കാർക്ക് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളെ ഒഴിച്ചു നിർത്തിയാൽ പ്രളയം രൂക്ഷമാണ്. തെക്കു പടിഞ്ഞാറൻ മൺസൂൺ കാലത്തെ ആദ്യത്തെ മാസം 680 മി.മീറ്റര്‍ മഴയും ജൂലൈയിൽ 650-700 മി.മീറ്ററും, ആഗസ്റ്റിൽ 400 മി.മീറ്ററുംമാണ് പ്രതീക്ഷിത തോത്. ശരാശരി ദിവസത്തെ മഴയുടെ അളവ് ആദ്യ രണ്ട് മാസങ്ങളിൽ 20 മി.മീറ്റര്‍ വെച്ചാണ്. ആഗസ്റ്റിൽ പ്രതിദിനം 14 -15 മി.മീറ്റര്‍. ഇത്തരം കണക്കുകൾ അപ്രസക്തമായി മാറി എന്ന് വ്യക്തമാക്കുന്നതാണ് 2018 മുതലുള്ള അനുഭവങ്ങൾ, അല്ല 1951 മുതലുള്ള കേരളത്തിൻ്റെ യാഥാർത്ഥ്യങ്ങൾ.
തീവ്ര മഴയും വരണ്ട ദിനങ്ങളും വർധിച്ചു. സ്വാഭാവിക മഴയും വെയിൽ ദിനങ്ങളും കുറഞ്ഞു. 100-150 മി.മീറ്റര്‍ വീതം മഴ പെയ്യുന്ന ദിനങ്ങൾ കൂടി. 24 മണിക്കൂറിൽ 50 മി.മീറ്റര്‍ വരെയുള്ള മഴ ദിനങ്ങൾ കുറഞ്ഞു. ഈ പ്രതിഭാസങ്ങൾ 2018 ആഗസ്റ്റ് 8 – 18 ൽ ശക്തമായി മാറിയതിലൂടെ കേരളത്തിന് ഉണ്ടാക്കിയ ദുരന്തങ്ങൾ മറക്കാൻ കഴിയില്ല. ഔദ്യോഗിക കണക്കുകൾ പറയുന്നത് 300 മരണങ്ങൾ, സ്ഥിതീകരിക്കാൻ കഴിയാത്തത് വേറെയും. 45000 ഹെക്ടർ കൃഷിയിടങ്ങൾ തകർന്നു. 10000 കി.മീറ്റര്‍ റോഡുകൾ. സംഭവിച്ച സാമ്പത്തിക തിരിച്ചടി 35000 കോടി രൂപയുടെയും. കാരണം; 2018 ആഗസ്റ്റിലെ രണ്ടാഴ്ച്ച ക്കിടയിൽ 1.5 മടങ്ങ് മഴ എത്തിയതാണ്. 2019 മുതൽ 2024 വരെ സംഭവിച്ചത് ഭീതി ജനകമായി. ചൂരൽ മല ലോക ദുരന്തങ്ങളിൽ ഒന്നായി രേഖപ്പെടുത്തി.
മഴയുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങൾക്ക് മലയാളികൾ കാരണക്കാരോ?

അല്ല എന്ന് പറയാം. അഗോളതാപനം,അറബിക്കടലിൻ്റെ വർധിച്ച ചൂട്. അന്തരീക്ഷ നദിയുടെ (Sky River) സ്വഭാവത്തിലെ മാറ്റങ്ങൾ എല്ലാം കൂടി ഉണ്ടാക്കിയ പ്രതിസന്ധികളാണ് മഴയുടെ താളത്തെ മാറ്റിമറിച്ചത്.

The Madden-Julian Oscillation (MJO) :
ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെയുള്ള MJO-യുടെ സഞ്ചാരം ശക്തമായ സംവഹന മേഘങ്ങൾക്കും(Deep Convective cloud)തീവ്രമായ ന്യൂനമർദ്ദ കാറ്റുകൾക്കും (Strong Long pressure winds) കാരണമാകുന്നു. ഇത് പലപ്പോഴും കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷം നേരത്തെയോ അല്ലെങ്കിൽ ശക്തമായ രീതിയിലോ ആരംഭിക്കുന്നതിന് വഴിയൊരുക്കുന്നു. ആഗോള താപനത്തിന് ഇന്ത്യക്കാർ / മലയാളികൾ കാരണക്കാരല്ല എന്ന് പറയുവാൻ കാരണം നമ്മുടെ ഹരിത വാതക പാതുകത്തോത് (Carbon Foot print)2.1K(2150 kg / yr മാത്രമാണ്. ചൈനയുടെ ശരാശരി 9.2K വരും. അമേരിക്ക 12000 kg(12K). നമ്മുടെ വിഭവങ്ങൾക്ക് ആവശ്യമായി വരുന്ന ഭൂമിയുടെ അളവിലും (Global Hector ) മലയാളികൾ / ഇന്ത്യക്കാർ അപകടകാരികൾ അല്ല. കടൽ അമിത ചൂടിലെക്ക് പോകുന്നതിലും നമ്മൾ കുറ്റവാളികല്ല.
എന്നാൽ, ഈ ഘടകങ്ങൾ ഉണ്ടാക്കുന്ന മഴയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ 2026 ലെ ജൂലൈ 31 മുതൽ മലയാളികൾക്ക് ഉണ്ടാക്കുന്ന ഭീഷണി മുമ്പ് എന്ന പോലെ ആവർത്തിക്കുകയാണ്. യൂറോപ്പിൽ കഴിഞ്ഞ ആഴ്ച്ചയിൽ ഉണ്ടായ കാട്ടു തീയും അസാമിലെ തുടരുന്ന വെള്ളപ്പൊക്കവും നമ്മുടെ ദുരിതങ്ങളും സാർവ്വദേശീയ കാലാവസ്ഥയിലെ തിരിച്ചടികളുടെ ഭാഗമാണ്. ഈ പുതിയ പ്രതിഭാസത്തെ മുൻകൂട്ടി അറിയുവാനും ദുരന്തങ്ങളെ ലഘൂകരിക്കാനും / മാറ്റി വെയ്ക്കാൻ എങ്കിലുമൊ എന്തുകൊണ്ടാണ് കേരളത്തിന് കഴിയാതെ പോകുന്നത്? കേരളം നേടിയ ഉയർന്ന മാനവിക സൂചിക എന്തുകൊണ്ടാണ് പരിസ്ഥിതി ദുരന്തങ്ങളിൽ പ്രകടമാകാത്തത്?

Related