May 22 Thursday 2025

കേരളത്തിലെ ജാതി സെന്‍സസ്: ഇടതു-വലതു മുന്നണികളുടെ നിലപാടെന്താണ്‌

LDF, UDF Stand on Caste Census

രാജ്യത്തെ ജനസംഖ്യ കണക്കെടുക്കാൻ എല്ലാ 10 വർഷം കൂടുമ്പോഴും സെൻസസ് നടത്താറുണ്ട്. ഈ കണക്കെടുപ്പ് കൊണ്ട് ഇന്ത്യയിലെ സാമൂഹ്യ – സാമ്പത്തിക സ്ഥിതി അറിയാനാവും എന്നാണ് പൊതുവേ കരുതപ്പെടുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമൂഹ്യ – സാമ്പത്തിക സ്ഥിതിയെപ്പറ്റി ഓക്സ്ഫാം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ രാജ്യത്തെ അധികാര വിഭവവിതരണത്തിലെ അസന്തുലിതത്വം വ്യക്തമാക്കുന്നതാണ്. ഇന്ത്യയിലെ സമ്പന്നരായ ഒരു ശതമാനമാണ് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വെച്ചിരിക്കുന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള 50% പേർ കേവലം 3% സമ്പത്ത് മാത്രമാണ് ആസ്വദിക്കുന്നത്. രാജ്യത്ത് പട്ടിണിക്കാരുടെ എണ്ണം 19 കോടിയിൽ നിന്ന് 35 കോടിയായി വർദ്ധിച്ചു. ജി.എസ്.ടിയുടെ 64% (14.83 ലക്ഷം കോടി) വരുന്നത് സമൂഹത്തിലെ താഴേത്തട്ടിലുള്ള 50% പേരിൽ നിന്നാണ്. സമ്പത്തിൽ മുകളിലുള്ള 10% ത്തിൽ നിന്ന് കേവലം 3% മാത്രമാണ് ജി.എസ്.ടി ലഭിക്കുന്നത്.

Caste Census Protest by Welfare Party at Kasargode
ജാതി സെന്‍സസ് നടത്തുക എന്ന ആവശ്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ പ്രക്ഷോഭത്തിന്‍റെ ഉദ്ഘാടനം കാഞ്ഞങ്ങാട് സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു.

ഭീകരമായ ഈ അസമത്വം അനുഭവിക്കുന്ന താഴത്തേട്ടിലുള്ള ജനവിഭാഗത്തിന്റെ വേരുകൾ അന്വേഷിച്ചു പോയാൽ അത് രാജ്യത്തെ ദലിതരും ആദിവാസികളും മുസ്‌ലിംകളും ഇതര പിന്നാക്ക വിഭാഗങ്ങളുമാണെന്ന് വ്യക്തമായി മനസ്സിലാക്കാനാവും. ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ ഗ്ലോബൽ മൾട്ടി ഡയമൻഷനൽ പോവർട്ടി ഇൻഡക്സ് – 2021 അനുസരിച്ച് ഇന്ത്യയിലെ ദലിത് ജനസമൂഹത്തിലെ 10 കോടി പേർ വിവിധ തരത്തിലുള്ള ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ആദിവാസികളിൽ 12.9 കോടിയും ഇതേ അവസ്ഥയിലുള്ളവരാണ്.

രാജ്യത്തെ തൊഴിലെടുക്കുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവരുടെയും എസ്‌.സി – എസ്‌.ടി വിഭാഗത്തിൽപ്പെട്ടവരുടെയും ശരാശരി വേതനം യഥാക്രമം ‘മറ്റുള്ളവരുടെ’ ശരാശരി വേതനത്തിന്റെ 55% വും 42% വും മാത്രമാണ്. ഇന്ത്യയിലെ ജാതിശ്രേണിയിൽ മുകളിലുള്ള ജനവിഭാഗങ്ങൾ ജനസംഖ്യയിൽ 16% മാത്രമേയുള്ളൂവെങ്കിലും 60% വരുന്ന ഒ.ബി.സി വിഭാഗങ്ങളേക്കാൾ വൈറ്റ് കോളർ ജോലിയിൽ ആ സാമൂഹിക ജനവിഭാഗം നാലിരട്ടിയുണ്ട്. ജനസംഖ്യാനുപാതിക സംവരണമുണ്ടായിട്ടും 28 % വരുന്ന ദലിത് – ആദിവാസി ജനവിഭാഗങ്ങൾ സർക്കാർ ജോലികളിൽ സവർണ്ണ ജാതി വിഭാഗങ്ങളിൽ നിന്നുള്ളവരെക്കാൾ പകുതി മാത്രമേയുള്ളൂ. (ഹെയ്‌ഡൽബർഗ് യൂണിവേഴ്‌സിറ്റി റിസർച്ച് വിഭാഗത്തിന് വേണ്ടി രാജേഷ് രാമചന്ദ്രൻ തയ്യാറാക്കിയ റിപ്പോർട്ട്). ഭൂവിഭവങ്ങളുടെ കണക്കെടുത്താലും സമാനമാണ് അവസ്ഥ.

മേൽപ്പറഞ്ഞ എല്ലാ കണക്കുകളും സാംപ്ൾ സർവേകളെ ആധാരമാക്കിയുള്ളതാണ്. ഇതെല്ലാം ഇന്ത്യയിലെ സമ്പദ് വിതരണത്തിന്റെ ജാതിബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നു.

വർദ്ധിച്ചു വരുന്ന ഈ അസമത്വങ്ങൾ പരിഹരിക്കപ്പെടണമെങ്കിൽ, ജാതി അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ ഉണ്ടായിരിക്കണം. കൃത്യമായ ഡാറ്റയുടെ അഭാവത്തിൽ ശരിയായ നയങ്ങൾ രൂപപ്പെടുത്താനോ പ്രശ്നങ്ങളും അസമത്വങ്ങളും പരിഹരിക്കാനോ ആവില്ല. രാഷ്ട്രത്തിന്റെ സമ്പത്ത് ഉടമപ്പെടുത്തിയവർ ആരാണ് എന്നത് കൃത്യമാക്കാൻ വിവിധ ജാതിഗ്രൂപ്പുകളുടെ ജനസംഖ്യയെക്കുറിച്ചും അവരുടെ സാമൂഹിക – സാമ്പത്തിക നിലയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ വേണം. എങ്കിൽ മാത്രമേ നീതിയുക്തമായി സാമൂഹിക അസമത്വ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ.  ജാതി സെൻസസ് നടത്തണം എന്ന് പറയുന്നത് ഇത് കൊണ്ടാണ്.

ജാതി സെൻസസ് എന്നാൽ കണക്കെടുപ്പാണ്. അധികാരങ്ങളും വിഭവങ്ങളും ആരാണ് കൈവശം വെച്ചിരിക്കുന്നത് എന്നതിന്റെ ഔദ്യോഗികവും ആധികാരികവുമായ കണക്കെടുപ്പായിരക്കും അത്. നിലവിൽ ജനസംഖ്യ കണക്കെടുപ്പും പട്ടികജാതി വിഭാഗങ്ങളുടെ കണക്കെടുപ്പും വ്യത്യസ്ത മതവിഭാഗങ്ങളുടെ കണക്കെടുപ്പായിരിക്കും സെൻസസിൽ നടക്കുന്നത്. അതുകൊണ്ട്‌ തന്നെ അത് പൂർണവുമല്ല. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യത്തെ സമ്പൂർണ സെൻസസ് എടുത്തത് 1881ലാണ്. 1931ലാണ് ബ്രിട്ടീഷ് ഇന്ത്യയിൽ ജാതി കണക്കനുസരിച്ച് സെൻസസ് അവസാനമായി നടത്തിയത്. വിഭജനവും ഇന്ത്യ രാജ്യരൂപവത്കരണവും ഭരണഘടന നിർമാണവും നടന്നതിനു ശേഷം രാജ്യത്തെ ഓരോ വിഭാഗത്തിന്റെയും എണ്ണം നിർണയിക്കുന്നതിനോ ഓരോ വിഭാഗത്തിന്റെയും പ്രാതിനിധ്യം സംബന്ധിച്ച ആധികാരിക കണക്കെടുപ്പ് നടത്തുന്നതിനോ ഭരണകൂടങ്ങൾ മുതിർന്നിട്ടില്ല.

ഇന്ത്യ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമാണ് രാജ്യത്ത് സെൻസസ് നടത്തുന്നത്. 1951 മുതലുള്ള എല്ലാ സെൻസസുകളും 1948 ലെ സെൻസസ് ഓഫ് ഇന്ത്യ ആക്ട് പ്രകാരമാണ് നടത്തിയത്. 1948 ലെ സെൻസസ് ഓഫ് ഇന്ത്യ ആക്ട് ഒരു പ്രത്യേക തിയ്യതിയിൽ സെൻസസ് നടത്താനോ വിജ്ഞാപനം ചെയ്ത ഒരു കാലയളവിൽ അതിന്റെ വിവരങ്ങൾ പുറത്തുവിടാനോ കേന്ദ്രസർക്കാറിനെ നിർബന്ധിക്കുന്നില്ല. അവസാനമായി 2011 ലാണ് സെൻസസ് നടന്നത്. അന്ന് സെൻസസിനൊപ്പം സാമൂഹ്യ – സാമ്പത്തിക സർവേ കൂടി നടത്തിയെങ്കിലും അതിൻെറ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജാതി സെൻസസ് നടത്താൻ നിലവിലെ സെൻസസ് നിയമങ്ങൾ പരിഷ്കരിക്കുകയാണ് വേണ്ടത്. നിലവിലെ നിയമങ്ങൾ വെച്ച് വേണമെങ്കിലും സർക്കാറിന് ജാതി കണക്കെടുപ്പ് നടത്താം. പക്ഷേ, അത് ഒരു ബാധ്യതയായി വരുന്നില്ല. നിശ്ചിത ഇടവേളകളിൽ രാജ്യത്തെ വ്യത്യസ്ത സമുദായങ്ങളുടെ സാമൂഹ്യ – സാമ്പത്തിക സ്ഥിതി പരിശോധിക്കണമെങ്കിൽ സെൻസസ് നിയമങ്ങൾ പരിഷ്കരിക്കണം.

 

Rally for Caste Census
ജാതി സെന്‍സസ് നടത്തുക എന്ന ആവശ്യം ഉന്നയിച്ച് കാഞ്ഞങ്ങാട് നടന്ന റാലി

 

രാഷ്ട്രീയമായി ബി.ജെ.പി ജാതി സെൻസസിനെ എതിർക്കുന്നത്, 2024ലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണത്തിന് വെല്ലുവിളിയാകുമെന്ന് ഭയപ്പെടുന്നതുകൊണ്ടാണ്. എന്നാൽ, രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളും ജാതി സെൻസസിനെ കുറിച്ച് വൈകിയെങ്കിലും സംസാരിച്ച് തുടങ്ങിയിരിക്കുന്നു. ജാതി സെൻസസിനെ അടുത്ത കാലം വരെ അനുകൂലിക്കാതിരുന്ന കോൺഗ്രസിൻ്റെ ദേശീയ നേതൃത്വം ഇപ്പോൾ അതിനായി വാദിക്കുന്നുണ്ട്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയതിനെ തുടർന്നുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സൃഷ്ടിച്ചിരുന്നു. സുപ്രീം കോടതി കയറിയാണ് ബീഹാർ സർക്കാർ ജാതി സെൻസസ് പൂർത്തിയാക്കിയത്. സെൻസസ് നടത്താൻ കേന്ദ്രത്തിന് മാത്രമാണ് അധികാരം എന്ന വാദവും അതോടെ ഇല്ലാതായി. കർണാടക, രാജസ്ഥാൻ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ജാതി സെൻസസിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

എന്നിട്ടും കേരളം വലിയ മൗനം പുലർത്തുകയാണ്. ജാതി സെൻസസ് മുഖ്യ അജണ്ടയാക്കിയ ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.ഐ(എം), കോൺഗ്രസ് എന്നിവയാണ് കേരളത്തിലെ പ്രധാന ഭരണ – പ്രതിപക്ഷ പാർട്ടികൾ. ജാതി സെൻസസിനെ എതിർക്കുന്ന ബി.ജെ.പി കേരളത്തിൽ ദുർബലമാണ് താനും. എന്നിട്ടും, കേരളത്തിൽ അതിനുവേണ്ടി ശക്തമായ വാദങ്ങൾ ഉയർത്താൻ സി.പി.ഐ.എമ്മോ കോൺഗ്രസ് പാർട്ടിയോ തയ്യാറായിട്ടില്ല.

സാമൂഹിക സംവരണത്തെ അട്ടിമറിച്ചുകൊണ്ട്, ഭരണഘടന ഭേദഗതിയിലൂടെ മോദി സർക്കാർ സാമ്പത്തിക സംവരണം കൊണ്ടുവന്നതിന് മുമ്പു തന്നെ സവർണ സംവരണമെന്ന പ്രതിലോമ ആശയം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സംവരണം കൊണ്ട് വന്നതിന് ശേഷം അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായ കൊടിയേരി ബാലകൃഷ്ണൻ രാജ്യത്താകെ മുന്നാക്ക സംവരണം നടത്താൻ ആർ.എസ്.എസിന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ചിരുന്നു.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർക്ക് പരമാവധി 10% പേർക്ക് സംവരണം എന്ന ഇ.ഡബ്ലിയു.എസ് തീരുമാനം വന്ന ശേഷം അതിവേഗം കേരളം അതിന് ചട്ടങ്ങളുണ്ടാക്കുകയും പരമാവധിയായ 10% സംവരണം തന്നെ നടപ്പാക്കുകയും ചെയ്തു. മുന്നാക്ക സമൂഹങ്ങളുടെ എണ്ണം, അവരിലെ പിന്നാക്കക്കാരുടെ ശതമാനം, അവരിലെ അധികാര – ഉദ്യോഗ പങ്കാളിത്തം എന്നിവ സംബന്ധിച്ച ഒരു പഠനം പോലും നടത്തിയില്ല. പകരം എൻ.എസ്.എസ്, കാത്തോലിക്ക സഭ തുടങ്ങിയ സമുദായ ശക്തികളെ പ്രീണിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്തത്.

ജാതിമേധാവിത്വ ശക്തികൾക്ക് സമ്പൂർണമായി കീഴടങ്ങിയവരാണ് കേരളം ഭരിക്കുന്നത്. ഒ.ബി.സി – എസ്.സി, എസ്.ടി വിഭാഗങ്ങൾ കേരളത്തിലെ ഭരണ – പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ചിടത്തോളം വോട്ട് രേഖപ്പെടുത്താനുള്ളവർ മാത്രമാണ്. അവർക്ക് അധികാരാവകാശങ്ങൾ വകവെച്ചു നൽകാൻ ഇവരൊരിക്കലും സന്നദ്ധമാകില്ല. ബീഹാറിലെ 13 കോടി ജനങ്ങളിൽ 63% വും പിന്നാക്കക്കാരാണെന്നാണ് ജാതി സെൻസസ് വെളിപ്പെടുത്തുന്നത്. അതിൽത്തന്നെ 36 % പേർ സർക്കാറിന്റെ യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത അതി പിന്നാക്കക്കാരാണ്. പട്ടിക വിഭാഗക്കാർ 21%, മുസ്‌ലിംകൾ 17.7% എന്നിങ്ങനെയാണുള്ളത്. 15% വരുന്ന മുന്നാക്ക വിഭാഗങ്ങൾക്കാണ് സർക്കാർ ഉദ്യോഗങ്ങളിലും നിയമ നിർമാണ സഭകളിലും മുൻതൂക്കം എന്നതാണ് ബീഹാറിൽ വെളിപ്പെട്ടത്. അതിനെ തുടർന്ന് പിന്നാക്ക വിഭാഗങ്ങൾക്ക് 65% സംവരണം നടപ്പാക്കാൻ നിയമ നിർമാണവുമായി ബീഹാർ സർക്കാർ മുന്നോട്ട് പോവുകയാണ്.

കേരളത്തിൽ ജാതി സെൻസസ് നടത്താൻ ശക്തമായ ബഹുജന സമ്മർദ്ദം അനിവാര്യമാണ്. എന്നുമാത്രമല്ല, ഓരോ ജാതി വിഭാഗവും നേടിയെടുത്ത അധികാര വിഭവ പങ്കാളിത്തം സംബന്ധിച്ച സമഗ്ര സാമൂഹ്യ – സാമ്പത്തിക സർവ്വേയും അനിവാര്യമാണ്. ഈ കണക്കെടുപ്പിലൂടെ മാത്രമാണ് നവോത്ഥാനമേനി പറയുന്ന കേരളം പിന്നാക്ക സാമൂഹിക ജനവിഭാഗങ്ങളോട് എത്രമാത്രം നീതി പുലർത്തിയിട്ടുണ്ട് എന്നത് വ്യക്തമാവുകയുള്ളൂ.

Related