May 22 Thursday 2025

ട്രംപിന്റെ തീരുമാനങ്ങും പ്രത്യാഘാതങ്ങളും

രണ്ടാം തവണയും അധികാരത്തില്‍ എത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നയ-നിലപാടുകളും നടപടികളുമെല്ലാം ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. MAGA (Make America Great Again) എന്ന കാംപയിനിലൂടെ അധികാരത്തിലേക്ക് തിരിച്ചെത്തിയ ട്രംപിന്റെ, The Golden Age of America Begins Right Now എന്ന് പറഞ്ഞ് തുടങ്ങുന്ന കന്നിപ്രസംഗം അമേരിക്കയുടെ ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത തരത്തിലുള്ള പരിസ്ഥിതി രാഷ്ട്രീയത്തിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്.

കുടിയേറ്റ വിരുദ്ധ നയങ്ങളായിരുന്നു ട്രംപിന്റെ മുഖ്യ പ്രചാരണ വിഷയങ്ങളില്‍ ഒന്ന്. അനധികൃത കുടിയേറ്റക്കാരെ ക്രിമിനലുകള്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കോളനി രാജ്യങ്ങളോടുള്ള വംശീയ സമീപനം കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടികളില്‍ നാം കണ്ടതാണ്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റം നിയന്ത്രിക്കുന്നതിന് സൈന്യത്തെ വിന്യസിച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ പോലും യാത്രാവേളയില്‍ കുടിയേറ്റക്കാര്‍ക്ക് നിഷേധിക്കപ്പെട്ടു. കയ്യടികളോടെയാണ് ട്രംപിന്റെ ഓരോ പ്രഖ്യാപനങ്ങളും സെനറ്റേഴ്സ് ഏറ്റെടുത്തത്. ഗര്‍ഭധാരണം ഉദ്ധാരണത്തിലാരംഭിക്കുന്നു (Contraception Begins at Erection Act) എന്ന നിയമം, മെക്സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കി മാറ്റാനുള്ള തീരുമാനം, ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയെ അംഗീകരിക്കില്ലെന്ന കടുത്ത പ്രഖ്യാപനം എന്നിങ്ങനെ വിചിത്രമായ പല തീരുമാനങ്ങളും ട്രംപ് നടപ്പാക്കി വരുന്നുണ്ട്.

ട്രംപിന്റെ ഞെട്ടിപ്പിക്കുന്ന മറ്റു ചില തീരുമാനങ്ങള്‍ പരിസ്ഥിയും കാലാവസ്ഥ ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്.
മാനവരാശി ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മലിനീകരണം. പ്ലാസ്റ്റിക്കിന്റെ വാര്‍ഷിക ആഗോള ഉല്‍പ്പാദനം 2019-ല്‍ 460 ദശലക്ഷം ടണ്ണാണ്. 400 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉല്‍പ്പാദിപ്പിക്കപ്പെടുന്നതില്‍ വെറും ഒമ്പത് ശതമാനം പ്ലാസ്റ്റിക്കുകള്‍ മാത്രമാണ് പുനരുപയോഗം ചെയ്യുന്നത്. പ്ലാസ്റ്റിക് ഉത്പാദനത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന അമേരിക്ക പ്ലാസ്റ്റിക് ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിനു മുന്നോടി ആയി SINGLE USE PLASTIC നിരോധനം എടുത്തു കളഞ്ഞു. ELECTRIC വാഹനങ്ങള്‍ പിന്‍വലിക്കാനും തീരുമാനമായി. 2035 ഓടെ യു.എസിലെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ 60 ശതമാനത്തിലധികം കുറയ്ക്കുന്നതിനുള്ള മുന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ പദ്ധതികളെയും ട്രംപ് ഉപേക്ഷിച്ചിരിക്കുന്നു.

മറ്റൊന്ന് ക്രൂഡ് ഓയില്‍, പ്രകൃതി വാതകങ്ങള്‍, സ്വര്‍ണം എന്നിവയുടെ ഖനനമാണ്. ആഗോള ക്രൂഡ് ഓയില്‍ വിപണിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള ദേശീയ ഊര്‍ജ അടിയന്തരാവസ്ഥയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്രൂഡ് ഓയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതിനായി പ്രചാരണവേളയില്‍ മുന്നോട്ട് വെച്ച ‘ഡ്രില്‍ ബേബി ഡ്രില്‍’ എന്ന മുദ്രാവാക്യം തന്റെ കന്നി പ്രസംഗത്തിലും ട്രംപ് ഉപയോഗിച്ചു. ഫോസില്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിച്ചും ധാതുഖനനം വര്‍ധിപ്പിച്ചും മുന്നോട്ട് പോകാനുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ നല്‍കി കഴിഞ്ഞു.

ട്രംപിന്റെ ഊര്‍ജ്ജകാര്യ വകുപ്പ് സെക്രട്ടറി ക്രൈസ്റ്റ് വ്രൈറ്റ് (Christ Wright )-ന്റെ കമ്പനിയായ ലിബര്‍ട്ടി എനെര്‍ജിയുടെ പോളിസി ഡോക്യൂമെന്റുകളില്‍ ഇങ്ങനെ പറയുന്നു: ‘ ഹൈഡോകാര്‍ബണ്‍ ആണ് സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും അവസരങ്ങളുടെയും പ്രധാന തന്തു. ലോകത്തിലെ ഏഴു ബില്യണ്‍ നിര്‍ഭാഗ്യവാന്‍മാരായ ആളുകള്‍ ഇതിനു പിന്നാലെയാണ്. എന്നാല്‍, അമേരിക്ക ഉള്‍പ്പെടുന്നത് ഭാഗ്യവാന്മായ ഒരു ബില്യണ്‍ ആളുകളുടെ കൂട്ടത്തിലാണ്. എനര്‍ജി ട്രാന്‍സിഷന്‍ എന്ന് ലോകം മുഴുക്കെ അംഗീകരിക്കുന്നുണ്ടെങ്കിലും അമേരിക്ക അതിനെ അംഗീകരിക്കുന്നില്ല. ആധുനിക ബദലുകളായ സോളാര്‍, വിന്‍ഡ്, തിരമാല തുടങ്ങിയ വൈദ്യുതി ഉല്‍പാദനത്തിന്റെ ഒരു ഭാഗം മാത്രമേ റീപ്ലേസ് ചെയ്യുന്നുള്ളു. അതുകൊണ്ട് തന്നെ ഹൈഡ്രോകാര്‍ബണിന്റെ ഉത്പാദനത്തില്‍ അമേരിക്ക വളര്‍ച്ച കൈവരിക്കും ‘.

അധികാരമേറ്റ ശേഷം ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിക്കൊണ്ടുള്ള ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. സമ്പന്ന രാജ്യങ്ങളുടെ ആരോഗ്യ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്ന, ദരിദ്ര രാജ്യങ്ങളുടെ ആരോഗ്യ പ്രവര്‍ത്തങ്ങളെ ഇത് ബാധിക്കും. United Nations ന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG Goals ) മുഖ്യ സംഭാവനയും ലോക ആരോഗ്യ സംഘടനയുടെ അഞ്ചില്‍ ഒരു വിഹിതവും വഹിച്ചിരുന്നത് അമേരിക്ക ആയിരുന്നു.

USAID ലോകത്തിലെ സഹായം നല്‍കുന്ന ഏറ്റവും വലിയ ഏജന്‍സിയാണ്. 2023-ല്‍ മാത്രം അമേരിക്ക 72 ബില്യണ്‍ ഡോളര്‍ അന്താരാഷ്ട്ര സഹായം വിതരണം ചെയ്തു. ഇതില്‍ 60% USAID വഴിയാണ് നല്‍കിയത്. യുഎസ്എയ്ഡ് പ്രതിവര്‍ഷം 40-60 ബില്ല്യണ്‍ വിദേശ സഹായം നല്‍കുന്നുണ്ട്. ഇത് ആഗോള മാനവിക സഹായത്തിന്റെ 25 ശതമാനം വരും. ഈ ഫണ്ടുകള്‍ 2022-ലെ ബൈഡന്റെ നയപ്രകാരമുള്ള പദ്ധതിയില്‍ കാലാവസ്ഥാ അനുയോജ്യമായ വികസന പദ്ധതികള്‍, സുസ്ഥിര വികസനം, കാലാവസ്ഥാ പരിമിതീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ചെലവഴിച്ചിരുന്നു. USAID ഫണ്ട് നിര്‍ത്തലാക്കിയതിന്റെ ഫലമായി ആഴചകള്‍ക്കുള്ളില്‍ തന്നെ ഒരു മില്യണില്‍ കൂടുതല്‍ സ്ത്രീകള്‍ ഗര്‍ഭനിരോധന സേവനങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ ഗ്രീന്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍ സജ്ജീകരിക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്ന ‘ആഡാപ്റ്റ് ഏഷ്യ-പസിഫിക്’ പ്രോഗ്രാം, കുറഞ്ഞ കാര്‍ബണ്‍ തോതിനെ പ്രോത്സാഹിപ്പിക്കുന്ന ‘ഏഷ്യ റെസിലിയന്റ് സിറ്റീസ് ‘, ‘ലോവറിങ് എമിഷന്‍സ് ഇന്‍ ഏഷ്യന്‍സ് ഫോറസ്റ്റ്‌സ്’ (LEAF) പദ്ധതി എന്നിവ കൂടാതെ തായ്ലാന്‍ഡ്, ലോസ്, കംബോഡിയ, മലേഷ്യ, പപ്പുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളില്‍ REDD+ സ്ട്രാറ്റജി വികസനത്തിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, ഈ എല്ലാ പ്രോജക്ടുകളും ഇപ്പോള്‍ അവസാനിപ്പിക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇത് മുഖ്യമായും ലോകത്താകമാനം ഉള്ള കാലാവസ്ഥ ആഖ്യാനങ്ങളെ പ്രതിരോധത്തില്‍ ആക്കുന്നതാണ്. കാലാവസ്ഥ ആക്റ്റിവിസത്തെയും പഠനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും.

ആരോഗ്യമേഖലയിലും കടുത്ത തീരുമാനങ്ങളുമായാണ് ട്രംപ് മുന്നോട്ടു പോകുന്നത്. NIH (National Institutes of Health) , സിഡിസി (Centers for Disease Control and Prevention) Environmental Protection Agency (EPA) ക്കുമുള്ള റിസര്‍ച്ച് ്രഗാന്റുകള്‍ നിര്‍ത്തലാക്കി. ട്രാന്‍സ്ജെന്‍ഡര്‍ ജനസംഖ്യ, ലിംഗ പരിചയം, വൈവിധ്യം, സമത്വം, ഉള്‍ക്കൊള്ളല്‍ (diversity, equity and inclusion), പരിസ്ഥിതി, നീതി എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഗ്രാന്റുകള്‍ ആണ് നിര്‍ത്തലാക്കിയത്. ഇത് ശാസ്ത്രീയ ഗവേഷണത്തിന്റെ മേലുള്ള സെന്‍സര്‍ഷിപ്പാണ്. 2003-ല്‍ ആരംഭിച്ച യു.എസ്. പ്രസിഡന്റ് എമര്‍ജന്‍സി പ്ലാന്‍ ഫോര്‍ എയ്ഡ്സ് റിലീഫ് സംഘടനയുടെ പ്രവര്‍ത്തങ്ങളും ഏതാണ്ട് നിലച്ചു.

കാലാവസ്ഥ-പരിസ്ഥിതി രംഗത്തും വലിയ ആഘാതങ്ങളാണ് ട്രംപിന്റെ നിലപാടുകളിലൂടെ സംഭവിക്കാന്‍ പോകുന്നത്. യുണൈറ്റഡ് നേഷന്‍സ് ന്റെ COP28 സമ്മേളനത്തില്‍, സമുദ്രനിരപ്പിന്റെ ഉയര്‍ച്ച, മരുഭൂമിയിലുണ്ടാകുന്ന മാറ്റങ്ങള്‍, മേഘവര്‍ഷം, മഴക്കെടുതി എന്നിങ്ങനെയുള്ള ദുരന്ത മൂലം തുടര്‍ച്ചയായി നാശനഷ്ട്ടങ്ങള്‍ക്കു ഇരയാകുന്ന വികസ്വര രാജ്യങ്ങള്‍ക്കായി ഗ്ലോബല്‍ ഹീറ്റിംഗിന് ഏറ്റവും കൂടുതല്‍ ഉത്തരവാദികളായ വികസിത രാജ്യങ്ങള്‍ ഒരു ‘ലോസ് ആന്റ് ഡാമേജ് ഫണ്ട്’ നല്‍കാന്‍ തയാറായി. കൂടുതല്‍ ഗ്രീന്‍ഹൗസ് ഗ്യാസ് ഉത്പാദിപ്പിക്കുന്ന യുഎസ് 17.5 ദശലക്ഷം എന്ന കുറച്ചു സാമ്പത്തിക സഹായം മാത്രമേ വാഗ്ദാനം ചെയ്തിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ ഈ പദ്ധതിയില്‍ നിന്നും യു എസ് പിന്മാറിയിരിക്കുകയാണ്. UNFCC-യില്‍ നിന്നും പുറത്തു പോകാന്‍ ഔദ്യോഗിക പ്രഖ്യപനങ്ങള്‍ ഒന്നും വന്നില്ലെങ്കിലും കഴിഞ്ഞ മാസം ചൈനയില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ ക്ലൈമറ്റ് ഫോറത്തില്‍ അമേരിക്കയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നില്ല. IPCC (Intergovernmental Panel on Climate Change ) യില്‍ നിന്നും പിന്മാറാനുള്ള സാധ്യതയും നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (FEMA), നാഷണല്‍ ഓഷിയാണിക് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്റ്റാര്‍ഷന്‍ (NOAA) എന്നീ സംഘടനകളില്‍ നിന്ന് ഇക്കഴിഞ്ഞ ഫെബ് 27 നു നൂറുകണക്കിന് officials നെ പിരിച്ചു വിട്ടതായി വാര്‍ത്തകള്‍ വരുന്നുണ്ട്. രണ്ടു ഏജന്‍സികളും നിയന്ത്രത്തിലാണ്. വൈകാതെ തന്നെ അവ നിരോധിക്കപ്പെട്ടേക്കാം. ഫെമയുടെ മാര്‍ഗ നിര്‍ശേങ്ങളും, കോഴ്സുകളുമാണ് ലോകത്താകാമാനം Emergency /crisis നിവാരണ ഏജന്‍സികളും government കളും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. National Preparedness , Hazard Mitigation , Flood Insurance എന്നീ ഡയറക്ടറേറ്റുകളില്‍ ഉള്ളവരെയാണ് പിരിച്ചു വിട്ടത്. ഈ ജീവനക്കാരുടെ നഷ്ടം രാജ്യത്തിന്റെ അടിയന്തിര ദുരന്ത പ്രതികരണങ്ങള്‍ക്ക് തടസ്സം സൃഷ്ട്ടിക്കും. ഫെമ ഒരു ഫെഡറല്‍ ദുരന്ത നിവാരണ സംവിധാനമാണ്. ഇത് പ്രാദേശിക സംവിധാനങ്ങളുമായും, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പുകളുമായും ദുരന്തങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസേവന, സഹകരണ സംഘടനകള്‍ (ഉദാഹരണത്തിന്, റെഡ് ക്രോസ്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി, കമ്മ്യൂണിറ്റി, മതസംഘടനകള്‍) എന്നിവയെ ഏകോപിച്ചു പ്രവര്‍ത്തിക്കുന്നു. നിലവില്‍ വൈറ്റ് ഹൗസിന്റെ അംഗീകാരം ലഭിക്കാത്ത ഏഴ് അധിക ദുരന്ത പ്രഖ്യാപനങ്ങള്‍ നിലനില്‍ക്കെ ആണിത്.

രാജ്യത്തെ ഏറ്റവും പ്രധാന കാലാവസ്ഥ ഫോര്‍കാസ്റ്റിംഗ് ഏജന്‍സിയാണ് National Oceanic and Atmospheric Administration (NOAA). ലോകമെമ്പാടുമുള്ള കാലാവസ്ഥ നിരീക്ഷകര്‍ ഇവരുടെ ഡാറ്റ ആശ്രയിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ കൃത്യമായ കാലാവസ്ഥ പ്രവചനങ്ങള്‍, മികച്ച കാലാവസ്ഥ നിരീക്ഷണം, ദുരന്ത സാധ്യത മാപ്പിംഗ് എന്നിങ്ങനെയുള്ള ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളെയെല്ലാം ഗുരുതരമായി ബാധിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ MONSOON FORECAST , ചുഴലിക്കാറ്റ് (Cyclone monitoring ) ട്രാക്കിംഗ്, വെള്ളപ്പൊക്ക മുന്നറിയിപ്പ്, ഉഷ്ണതരംഗങ്ങള്‍ അതുപോലെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ മിക്ക നിരീക്ഷണ നെറ്റ് വര്‍ക്കുകളും NOAA യെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇത് ഇന്ത്യയുടെ ദുരന്ത നിവാരണ മേഖലയെ പ്രതിസന്ധിയിലാക്കും. ലോകത്താകാമനമുള്ള കാലാവസ്ഥ നിരീക്ഷകര്‍ക്കും ഇത് നല്‍കുന്നത് വലിയ നിരാശയാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഡാറ്റാ ഹോസ്റ്റിങ് സൈറ്റുകളും പാര്‍ജിങ് ( Parging ) നു വിധേയമായിക്കൊണ്ടിരിക്കുന്നു.

ട്രംപ് തിരഞ്ഞെടുക്കപ്പെട്ട ശേഷം ആറ് വലിയ ബാങ്കുകള്‍ U N -ന്റേതായ നെറ്റ് സീറോ അലൈന്‍സില്‍ നിന്നും പിന്മാറി. NET ZERO GREENHOUSE GAS EMISSION BY 2050 ഭാഗമായി വിവിധ പദ്ധതികള്‍ക്ക് വായ്പ, ഗ്രാന്റ്, ഇന്‍വെസ്റ്റ്‌മെന്റ് എന്നിവക്ക് സഹായിക്കുന്ന ബാങ്കുകള്‍ ആയിരുന്നു. ജെപി മോര്‍ഗന്‍, സ്റ്റാന്‍ലി, സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, വെല്‍സ് ഫാര്‍ഗോ, ഗോള്‍ഡ് മാന് സ്വിച് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ആശങ്കകള്‍ ആകുലതകള്‍
വലിയ മലിനീകരണ തോതുള്ള അമേരിക്ക അതിനെ കുറിച്ച് സംസാരിക്കാതിരിക്കുന്നതും വിട്ടുനില്‍ക്കുന്നതും മറ്റു രാജ്യങ്ങളുടെ പരിസ്ഥിതി വ്യവഹാരങ്ങളെയും ബാധിക്കും. അമേരിക്ക 1750 മുതല്‍ 2022 വരെ ആഗോള കമ്യൂണിറ്റിയുടെ 24 ശതമാനത്തിന്റെ ഗ്രീന്‍ഹൗസ് ഗ്യാസുകളുടെ (GHGs) ഏറ്റവും ഉയര്‍ന്ന ഉല്‍പാദകരായിരുന്നു. അമേരിക്ക ഇപ്പോഴും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ആഗോള വിഹിതത്തിന്റെ 12.6 ശതമാനമാണിത്.

തന്റെ നടപടികള്‍ സാമ്പത്തിക സമൃദ്ധി ഉണ്ടാക്കും എന്നാണ് ട്രംപ് പ്രഖ്യപിച്ചിട്ടുള്ളത്. യാഥാര്‍ഥത്തില്‍ അത് Green മാനിഫാക്ചറിങ്ങിന്റെ വളര്‍ച്ച തടയുന്നതായിരിക്കും. ആഗോള താപനം, അഭയാര്‍ഥികളുടെ വര്‍ധനവ്, ആഭ്യന്തര യുദ്ധങ്ങള്‍, കടുത്ത വരള്‍ച്ച, ജല പ്രതിസന്ധി, പരിസ്ഥിതി മലിനീകരണം, വിഷവാതകങ്ങളുടെ വ്യാപനം, കാട്ടു തീ സാധ്യത വര്‍ധിപ്പിക്കല്‍ എന്നിവക്ക് ഇത് കാരണമാകും. യുഎസിന്റെ പാരീസ് കരാറില്‍ നിന്നുള്ള പിന്മാറല്‍ കരാറിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കു കടുത്ത വിഘാതം സൃഷ്ടിക്കും. പ്രസിഡന്റ് ട്രംപിന്റെ ഡികാര്‍ബണൈസേഷന്‍ നയങ്ങള്‍ ഊര്‍ജ്ജ മേഖലയില്‍ ഡൊമിനോ എഫെക്ട് ഉണ്ടാക്കും. അതായത്, യുഎസ് എമിഷനുകള്‍ കുറക്കുന്നതില്‍ പരാജയപ്പെടുകയോ വര്‍ധിപ്പിക്കുകയോ ചെയ്യുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ കാലാവസ്ഥാ ആഘാതങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ മാതൃകള്‍ പ്രായോഗികമാക്കേണ്ടി വരും.

യു.എസ്. തന്റെ ആഭ്യന്തര, അന്താരാഷ്ട്ര ഉത്തരവാദിത്വങ്ങള്‍ ഒഴിവാക്കുന്നത് പുതിയ കാലത്ത് യു.എസ്സിനെ ആശ്രയിക്കാതെയുള്ള സന്തുലിത പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും ഇത് മറ്റു പല രാജ്യങ്ങള്‍ക്കും ഗുണകരമാകും എന്നുമാണ് ചൈനയുടെ വാദം. യൂറോപ്യന്‍ യൂണിയനും ആഫ്രിക്കന്‍ രാജ്യങ്ങളും ഏറ്റവും കുറഞ്ഞ വികസനമുള്ള രാജ്യങ്ങളും (ലീസ്‌റ് ടെവേലോപേഡ് കൗണ്ടറിസ്) യു.എസ്സിന്റെ പിന്മാറ്റത്തിന് ശേഷവും പാരിസ് കരാറിന്റെയും അന്താരാഷ്ട്ര സഹകരണത്തിന്റെയും പിന്തുണയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. പതിവില്‍ നിന്ന് വിപരീതമായി ചൈന COP 29-ല്‍ കാലാവസ്ഥാ ധനസഹായത്തിന് ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരിക്കുന്നു.

ട്രംപ് ഭരണകാലത്ത് ഫോസില്‍ ഇന്ധന ഉത്പാദനം പ്രോത്സാഹിപ്പിക്കപ്പെടുന്നത് ഗ്ലോബല്‍ ഇന്ധന വിലകള്‍ കുറച്ചേക്കാം. ഇന്ത്യക്ക് ഇത് താത്കാലിക പ്രയോജനങ്ങള്‍ നല്‍കാമെങ്കിലും ഇത്തരത്തിലുള്ള നയങ്ങള്‍ സ്വീകരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോയത് രാജ്യത്തെ ട്രംപ് അനുകൂലികളുടെ പരാജയമാണ്.

നൗഷാബാ നാസ്: കുവൈറ്റ് ഓയില്‍ കമ്പനിയിലെ എമര്‍ജന്‍സി ക്രൈസിസ് മാനേജ്മെന്റ് സ്‌പെഷ്യലിസ്റ്റായി പ്രവര്‍ത്തിക്കുന്നു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് രംഗത്തെ വിദഗ്ധയാണ്.

 

Related