പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും വലിയ ചർച്ചയായത് വടകര മണ്ഡലമായിരുന്നു. ബി.ജെ.പി സാധ്യതകൾ പറയപ്പെട്ടിരുന്ന തിരുവനന്തപുരവും തൃശൂരും ചർച്ച ചെയ്തതിനേക്കാൾ കൂടുതൽ വടകര ചർച്ച ചെയ്യപ്പെട്ടത് ഷാഫി പറമ്പിലിൻ്റെ സ്ഥാനാർത്ഥിത്വത്തെ തുടർന്നാണ്. പത്മജയുടെ ബി.ജെ.പി പ്രവേശത്തിന് ശേഷം സിറ്റിംഗ് എം.പി കെ.മുരളീധരനെ തൃശൂരിലേക്ക് മാറ്റിയതും ആലപ്പുഴയിൽ കെ.സി വേണുഗോപാൽ സ്ഥാനാർത്ഥിയായി വന്നതും എല്ലാ സിറ്റിംഗ് എം.പി മാർക്കും സീറ്റ് നൽകിയതുമൊക്കെ ബന്ധപ്പെട്ടാണ് വടകരയിൽ സ്ഥാനാർത്ഥി മാറ്റം വന്നത്.
കേരളത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് എക്കാലവും ഉയരുന്ന പരാതിയാണ് പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടത്ര സ്ഥാനാർത്ഥിത്വം നൽകാറില്ല എന്നത്. അതുകൊണ്ടു തന്നെയാകണം മത്സരിക്കാൻ താത്പര്യമില്ലാതിരുന്നിട്ടും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ തന്നെ കണ്ണൂരിൽ വീണ്ടും പരിഗണിച്ചതും അടൂർ പ്രകാശിന് ആറ്റിങ്ങലിൽ വീണ്ടും സ്ഥാനാർത്ഥിത്വം നൽകിയതും.

മുസ്‌ലിം പ്രാതിനിധ്യം നൽകാതിരിക്കൽ കോൺഗ്രസ് നേരിടുന്ന മറ്റൊരു വലിയ ആരോപണങ്ങളിലൊന്നാണ്. കേരള ചരിത്രത്തിൽത്തന്നെ കോൺഗ്രസിന് മുസ്‌ലിം എം.പിമാർ കുറവാണ്. 1980 ൽ ചിറയിൻകീഴ് നിന്ന് എ.എ റഹീം, 1984 ലും 1989 ലും ചിറയൻകീഴ് നിന്ന് തന്നെ തലേക്കുന്നിൽ ബഷീർ, പിന്നീട് നീണ്ട കാലത്തിന് ശേഷം 2009 ലും 2014 ലും വയനാട് നിന്ന് എം.ഐ ഷാനവാസ് എന്നിവരാണ് യു.ഡി.എഫ് സംവിധാനം വന്ന ശേഷം കോൺഗ്രസിൽ നിന്ന് മുസ്‌ലിംകളായി ലോക്സഭയിൽ എത്തിയിട്ടുള്ളത്. 2019ൽ യു.ഡി.എഫ് കേരളം തൂത്തുവാരിയപ്പോഴും ലോക്സഭയിൽ കോൺഗ്രസിന് മുസ്‌ലിം പ്രാതിനിധ്യമില്ലായിരുന്നു. അവരുടെ പരാജയപ്പെട്ട ഏക സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനായിരുന്നു.

പതിറ്റാണ്ടുകളായി സി.പി.ഐ(എം) ൽ നിന്നും മുസ്‌ലിം എം.പിമാർ വിരളമാണ്. ഇടതു മുന്നണി സംവിധാനം വന്നശേഷം 2004 ൽ ടി.കെ ഹംസ, 2019 ൽ എ.എം ആരിഫ് എന്നിവരാണ് സി.പി.ഐ(എം)ൽ നിന്ന് ലോക്സഭയിലെത്തിയത്. 2024 ലെ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ് നേരിട്ട വലിയ വെല്ലുവിളിയായിരുന്നു മുസ്‌ലിം പ്രാതിനിധ്യം. കഴിഞ്ഞ തവണ മുസ്‌ലിം സ്ഥാനാർത്ഥിയെ നിർത്തിയ ആലപ്പുഴയിൽ കെ.സി വേണുഗോപാൽ വന്നതും സിറ്റിംഗ് എം.പിമാർക്കെല്ലാം സീറ്റിംഗ് മണ്ഡലം തന്നെ നൽകിയതും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതും മുരളിയുടെ മാറ്റവും വന്നതോടെ വടകര മാത്രമായി ഏക ഓപ്ഷൻ. കേരളത്തിലെ യുവ കോൺഗ്രസ് നേതാക്കാളിൽ ഏറ്റവും പ്രോമിസിംഗും ജനപ്രീതിയുമുള്ള നേതാവാണ് ഷാഫി പറമ്പിൽ. പാലക്കാട് മണ്ഡലത്തിൽ നിന്ന് ഷാഫി മൂന്ന് തവണ തുടർച്ചയായി വിജയിച്ചത് ബി.ജെ.പി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ്. നിയമസഭാ സാമാജികൻ എന്ന നിലയിൽ മികച്ച റിക്കോർഡുള്ള വ്യക്തിയുമാണ് ഷാഫി. ഇതാകണം വടകരയിലേക്ക് അദ്ദേഹത്തെ പരിഗണിക്കാൻ കാരണം.

ഷാഫി വടകരയിൽ എത്തിയതും വലിയ ബഹുജന സ്വീകാര്യതയാണ് ലഭിച്ചത്. സ്വീകരണങ്ങളിലും റാലികളിലുമെല്ലാം വൻ ജനക്കൂട്ടം വന്നതും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായതുമെല്ലാം ഷാഫി പറമ്പിലിന് കേരളീയ രാഷ്ട്രീയത്തിലെ സ്വീകാര്യത വിളിച്ചറിയിക്കുന്നുണ്ട്. കേരളത്തിലെ സി.പി.ഐ (എം) നേതാക്കളിൽ ഏറ്റവും ജനപ്രീതിയുള്ള ശൈലജ ടീച്ചറെ ഇറക്കി, തങ്ങളുടെ പരമ്പരാഗത ശക്തി കേന്ദ്രമായിട്ടും തുടർച്ചയായി മൂന്നു തവണയായി കൈവിട്ട വടകര തിരിച്ചു പിടിക്കാമെന്ന ഉറപ്പിലായിരുന്നു സി.പി.എം. തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിൽ അതിൻ്റെ അടയാളങ്ങൾ പ്രകടവുമായിരുന്നു. ഷാഫിയുടെ വരവോടെ കടുത്ത മത്സരമായി. 2009ൽ പാർട്ടിയിലെ വിഭാഗീയതയും 2014 ലും 2019 ലും കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ജനവിധിയുമായിരുന്നു സി.പി.ഐ(എം) തുടർച്ചയായി തോൽക്കാൻ കാരണം. ഈ തെരഞ്ഞെടുപ്പിൽ അത്തരം സാധ്യതയൊന്നുമില്ല എന്ന ആത്മവിശ്വാസത്തിൽ നിൽക്കുമ്പോഴാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസിൻ്റെ അപ്പീലിൻമേൽ ഹൈക്കോടതി വിധി വരുന്നത്. വടകരയിലെ രാഷ്ട്രീയത്തിൽ ഇന്നും നീറിപ്പുകഞ്ഞ് നിൽക്കുന്ന കനൽ തന്നെയാണ് ടി പി വധം. വടകര എത്തിയതു മുതൽ ഈ വിഷയം ശക്തമായി ഉന്നയിക്കുന്നതിൽ ഷാഫി പറമ്പിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വടകരയിലെ ടീച്ചറമ്മ ആര് എന്ന പ്രയോഗത്തോടെയാണ് ഷാഫി പ്രചാരണം ആരംഭിച്ചതു തന്നെ.
ഇതിനിടയിലാണ് മണ്ഡലത്തിലെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനവും ബോംബ് നിർമാണത്തിലേർപ്പെട്ട സി.പി.ഐ(എം) പ്രവർത്തകൻ്റെ മരണവുമുണ്ടായത്. ഇതോടെ വീണ്ടും കൊലപാതക രാഷ്ട്രീയവും അക്രമ രാഷ്ട്രീയവും വടകരയിൽ ചർച്ചയായി.
ആരോഗ്യകരമായ പ്രചരണത്തിൽ നിന്ന്
അത്യന്തം പ്രകോപനപരമായ രീതികളിലേക്ക്
തെരഞ്ഞെടുപ്പ് പ്രചരണം വഴിമാറുന്നതാണ്
പിന്നീട് കണ്ടത്. വോട്ട് ചോദിച്ചെത്തിയ
യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് സ്ഥാനാർത്ഥിക്ക്
നേരെ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കുന്ന
ചെമ്പടകളും മറ്റുമെല്ലാം വടകരക്കാരുടെ
കാഴ്ചകളിലേക്ക് വരാൻ തുടങ്ങി.
ഇതോടെ വിജയപ്രതീക്ഷ വാനോളമുണ്ടായിരുന്ന സി.പി.ഐ(എം) പ്രതിരോധത്തിലേക്ക് നീങ്ങി. ആരോഗ്യകരമായ പ്രചരണത്തിൽ നിന്ന് അത്യന്തം പ്രകോപനപരമായ രീതികളിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണം വഴിമാറുന്നതാണ് പിന്നീട് കണ്ടത്. വോട്ട് ചോദിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് നേരെ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കുന്ന ചെമ്പടകളും മറ്റുമെല്ലാം വടകരക്കാരുടെ കാഴ്ചകളിലേക്ക് വരാൻ തുടങ്ങി. തൊഴിലുറപ്പ് തൊഴിലാളികളെ അവഹേളിച്ച് യു.ഡി.എഫുകാർ മുദ്രാവാക്യം മുഴക്കിയതായി സി.പി.ഐ(എം) ആരോപിച്ചു. അതിന് മറുപടിയായി യു.ഡി.എഫ് പരിപാടിക്കെത്തിയ സ്ത്രീകളെ വെണ്ണപ്പാളികൾ എന്ന് അവഹേളിച്ചത് പി. ജയരാജനാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇരുമുന്നണികളും വ്യാജ വീഡിയോകളും മുറിച്ചെടുത്ത് എഡിറ്റ് ചെയ്ത വീഡിയോകളും വ്യാപകമായി പ്രചരിപ്പിച്ചു. ഇതിനിടെ വ്യക്തിഹത്യ ആരോപിച്ച് ശൈലജ ടീച്ചർ വൈകാരികമായി പത്രസമ്മേളനവും നടത്തി. നിരവധി സൈബർ കേസുകളാണ് ഇരു മുന്നണിയിലും പെട്ട പ്രവർത്തകർക്കെതിരെ വടകര മണ്ഡലത്തിൽ രജിസ്റ്റർ ചെയ്തത്.
ഇടതുമുന്നണി ഷാഫി പറമ്പിലിനെ വ്യക്തിപരമായി ടാർഗറ്റ് ചെയ്താണ് ആരോപണങ്ങളുന്നയിച്ചത്. ഷാഫി പറമ്പിൽ വ്യക്തിപരമായി നേതൃത്വം നൽകിയാണ് വ്യാജ പ്രചരണങ്ങൾ നടത്തുന്നത് എന്നതാണ് അവർ മുഖ്യമായും ഉന്നയിച്ചത്. എന്നുമാത്രമല്ല, ഷാഫി പറമ്പിലിൻ്റെ മതസ്വത്വത്തെ ആക്രമിക്കുക എന്ന അപകടകരമായ രീതിയും സി.പി.ഐ(എം) സ്വീകരിച്ചു. പരമ്പരാഗതമായി നാദാപുരം മേഖലയിൽ ഉണ്ടാകാറുള്ള വൈകാരികമായ അസ്വസ്ഥതകളെ പരമാവധി മുതലെടുക്കുക എന്നതായിരുന്നു സി.പി.ഐ(എം) സ്ട്രാറ്റജി എന്ന് വ്യക്തമാണ്.
പ്രചരണത്തിന്റെ സമാപന ദിവസമാണ് ഒരു യൂത്ത് ലീഗ് പ്രവർത്തകൻ്റെ പേരിൽ യൂത്ത് ലീഗ് ഗ്രൂപ്പിൽ വന്നു എന്ന നിലയിൽ ശൈലജ ടീച്ചർ കാഫിറാണ് എന്ന നിലയ്ക്കുള്ള പ്രചരണം നടക്കുന്നതായി ആരോപണം വന്നത്. അതിന്റെ സ്ക്രീൻഷോട്ട് എന്ന പേരിൽ ഒരു ചിത്രവും പ്രചരിച്ചു. എന്നാൽ, ആരോപിക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ തന്നെ ഇത് നിഷേധിച്ച് സൈബർ പരാതി നൽകുകയും ചെയ്തു. ഇടത് സ്ഥാനാർത്ഥിയും നേതാക്കളും പക്ഷേ ഇതിന് വ്യാപകമായ പ്രചരണം നൽകി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും ഈ പ്രചരണങ്ങൾ അവസാനിപ്പിക്കാൻ സി.പി.ഐ(എം) സന്നദ്ധമായില്ല. വടകര മണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ വർഗീയ ധ്രുവീകരണവും വർഗീയ കലാപങ്ങളും നടന്ന ചരിത്രമുണ്ട്. ഇതിന് സാമൂഹികമായ കാരണങ്ങളുമുണ്ട്. അതെല്ലാം കെട്ടടങ്ങിയിട്ട് 15 വർഷത്തിലേറെയായി. അത് വീണ്ടും കത്തിക്കാനുള്ള കനൽത്തരിക്കാണ് ഇടതു മുന്നണി, പ്രത്യേകിച്ച് സി.പി.ഐ(എം) ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ തെരഞ്ഞെടുപ്പിന് ശേഷം വലിയ പൊതു സമ്മേളനം നടത്തി. അതിലും അവസാനിപ്പിക്കാതെ ഇടതു മുന്നണി തന്നെ കാഫിർ എന്ന യു.ഡി.എഫ് പ്രചരണത്തിനെതിരെ കാമ്പയിനുമായി രംഗത്ത് വന്നു. ഇതിനെതിരെ യു.ഡി.എഫ് നടത്തിയ മറുപരിപാടിയിൽ ആർ.എം.പി നേതാവ് ഹരിഹരൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം വിവാദമായിരുന്നു. അതിന് അദ്ദേഹം മാപ്പു പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ വീട്ടിലേക്ക് സ്ഫോടക വസ്തു എറിയുന്ന സംഭവവവുമുണ്ടായി.
കേരളത്തിലെ മുസ്‌ലിംകൾ പൊതുപ്രയോഗത്തിൽ ഒരിക്കലും കാഫിർ എന്ന വാക്ക് മുസ്‌ലിംകളല്ലാത്തവർക്ക് നേരെ സാധാരണ പ്രയോഗിക്കാറില്ല. മുസ്‌ലിംകൾ കാഫിറെന്ന് വിളിക്കുന്നു എന്ന് വ്യാജ ആരോപണം ഉന്നയിക്കാറുള്ളത് സംഘ്പരിവാർ കേന്ദ്രങ്ങളാണ്. കാഫിർ എന്ന പ്രയോഗമുള്ള വാട്സപ്പ് സന്ദേശം ഉണ്ടോ എന്ന് പരിശോധിച്ച് കണ്ടെത്തേണ്ടത് പോലീസാണ്. സൈബർ പോലീസിന് അനായാസം അതിൻ്റെ ഉറവിടം കണ്ടെത്താനാവും. പോലീസാകട്ടെ ഭരണകക്ഷിയായ സി.പി.ഐ(എം) നിയന്ത്രണത്തിലാണ്. അങ്ങനെയൊന്നുണ്ടെങ്കിൽ അത് കണ്ടെത്തി കുറ്റക്കാരെയും ഗൂഢാലോചകരുണ്ടെങ്കിൽ അവരെയും നിയമത്തിന് മുന്നിൽ അനായാസം കൊണ്ടുവരാനാകും. പക്ഷേ ഇവിടെ തീ കൊളുത്തുന്ന സമീപനമാണ് സി.പി.ഐ(എം) സ്വീകരിക്കുന്നത്.
അവരെ തിരിച്ച് ആകർഷിക്കാനാണോ ബി.ജെ.പിയെ
വെല്ലുന്ന വർഗീയ പ്രചരണം കേരള
സി.പി.എെ(എം) ഏറ്റെടുക്കുന്നത്
എന്ന സംശയം ന്യായമായും ഉണ്ടാകുന്നു.ജാതി സെൻസസും സാമൂഹ്യ നീതിയും
അടക്കുള്ള വിഷയങ്ങളിൽ സമീപനം
തിരുത്തിയാൽ മാത്രം മതി ബി.ജെ.പിയുടെസവർണ്ണ ഹിന്ദുത്വ ഭീകരാലയത്തിലേക്കു പോകുന്ന
ദലിത് – പിന്നാക്ക ജനവിഭാഗങ്ങളെ കൂടെ നിർത്താൻ
2019 ലെ പരാജയത്തിന് ശേഷം തങ്ങളുടെ വോട്ടു ബാങ്ക് വികസിപ്പിക്കാൻ മുസ്‌ലിം – ക്രൈസ്തവ വിഭാഗീയത സൃഷ്ടിക്കാൻ സി.പി.ഐ(എം) ചില നീക്കങ്ങൾ നടത്തിയിരുന്നു. അത് ചില അളവിൽ വിജയം കണ്ടു. അതിലവർക്ക് ചില നേട്ടങ്ങളുമുണ്ടായി. പക്ഷേ, അതിന്റെ ഇപ്പോഴത്തെ ഗുണഭോക്താക്കൾ ബി.ജെ.പിയാണ്. അതിൻ്റെ അപകടം സി.പി.ഐ(എം) തിരിച്ചറിഞ്ഞില്ല എന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ കാണിച്ചു തരുന്നത്.
കേരളത്തിൽ സി.പി.ഐ(എം)ൻ്റെ ഏറ്റവും വലിയ വോട്ട് ബാങ്കാണ് പിന്നാക്ക ഹിന്ദു സമൂഹം. പക്ഷേ അവരിൽ ഗണ്യമായ വിഭാഗം ബി.ജെ.പിയിലേക്ക് ഒഴുകുന്നുണ്ട്. അവരെ തിരിച്ച് ആകർഷിക്കാനാണോ ബി.ജെ.പിയെ വെല്ലുന്ന വർഗീയ പ്രചരണം കേരള സി.പി.ഐ(എം) ഏറ്റെടുക്കുന്നത് എന്ന സംശയം ന്യായമായും ഉണ്ടാകുന്നു. ജാതി സെൻസസും സാമൂഹ്യ നീതിയും അടക്കുള്ള വിഷയങ്ങളിൽ സമീപനം തിരുത്തിയാൽ മാത്രം മതി ബി.ജെ.പിയുടെ സവർണ്ണ ഹിന്ദുത്വ ഭീകരാലയത്തിലേക്കു പോകുന്ന ദലിത് – പിന്നാക്ക ജനവിഭാഗങ്ങളെ കൂടെ നിർത്താൻ. ആ സത്യം സി.പി.ഐ(എം) തിരിച്ചറിയുന്നില്ല. എന്നുമാത്രമല്ല, ഇക്കാര്യത്തിൽ ബി.ജെ.പിയുടെ അജണ്ട തന്നെയാണ് സി.പി.ഐ(എം)നും ഉള്ളത്.
കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ മുസ്‌ലിംകൾക്ക് നിങ്ങളുടെ സ്വത്ത് പിടിച്ചെടുത്തു കൊടുക്കും എന്ന് മോദി ഉത്തരേന്ത്യയിൽ പറയുന്നതിൻ്റെ കേരളാ വേർഷനാണ് വടകരയിൽ ഷാഫി പറമ്പിൽ വിജയിച്ചാൽ അത് വർഗീയതയുടെ വിജയമായിരിക്കും എന്ന് പറയുന്നത്. ഇത് തിരിച്ചറിയാത്തവരൊന്നുമല്ല സി.പി.ഐ(എം). എന്നിട്ടും അവർ ആ പ്രചാരണവുമായി വരുന്നത് കേരളത്തിന്റെ സാമൂഹ്യ ഭൂമികയിൽ സംഘ്പരിവാറിന് വളർച്ച നേടാനാണ് ഉപകരിക്കുക.
സി.പി.ഐ(എം) ഒരു വർഗീയ പാർട്ടിയല്ല. പക്ഷേ ഇപ്പോൾ വടകരയിൽ തൊടുത്തു വിട്ടിരിക്കുന്നത് വർഗീയതയുടെ വിത്താണ്. കൈയ്യിൽ നിന്ന് പോയാൽ അത് മുളച്ച് പടർന്നു പന്തലിക്കും. എന്തുകൊണ്ടാണ് സി.പി.ഐ(എം) ന് 50 ശതമാനത്തിന് മേൽ വോട്ട് ബാങ്കുണ്ടായിരുന്ന ത്രിപുരയിൽ ഇപ്പോൾ ബി.ജെ.പിയ്ക്ക് അനായാസം ഭരിക്കാൻ കഴിയുന്നത് എന്നത് അവർ പരിശോധിച്ചിട്ടുണ്ടാകുമല്ലോ. കേരളം അത്തരമൊരു നിലയിലേക്കെത്തിക്കാനാണോ സി.പി.ഐ(എം) ശ്രമിക്കുന്നത്? ഇതിവിടെ അവസാനിപ്പിക്കണം എന്നു പറയാൻ നിങ്ങളിൽ വിവേകശാലികൾ ആരുമില്ലേ..?